സ്വദേശിക്ക് അഞ്ച് ലക്ഷം റിയാല്‍ നഷ്ടപരിഹാരം കൊടുക്കണമെന്ന് ജിദ്ദ ലേബര്‍ കോടതി

ജിദ്ദ: ജോലിയില്‍ നിന്നും അകാരണമായി പിരിച്ചുവിട്ട സ്വദേശി പൗരന് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം റിയാല്‍ നല്‍കണമെന്ന് ജിദ്ദാ ലേബര്‍ കോടതി ഉത്തരവിട്ടു. പെട്രോളിയം ഉദ്പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിക്കെതിരെയാണ് സ്വദേശി പൗരന്‍ കോടതിയെ സമീപിച്ചത്.

സൗദി അറേബ്യയുടെ തൊഴില്‍ നിയമങ്ങള്‍ക്ക് നിരക്കാത്ത രീതിയില്‍ തന്നെ അകാരണമായും പ്രതികാര ബുദ്ധിയോടെയും ഫാക്ടറി മാനേജിങ് സ്ഥസ്ഥാനത്തുനിന്നും കമ്പനി പിരിച്ചുവിടുകയായിരുന്നുവെന്ന് സ്വദേശി പൗരന്‍ കോടതിയെ ബോധ്യപ്പെടുത്തി.

പിരിച്ചുവിട്ടതിനുള്ള നഷ്ടപരിഹാരവും തൊഴില്‍ കരാറിലെ ബാക്കിയുള്ള മാസങ്ങളിലെ വേതനവും തനിക്ക് ലഭിക്കണമെന്നും അദ്ദേഹം ലേബര്‍ കോടതിയോട് അപേക്ഷിച്ചു.

സ്വദേശിയുമായുള്ള കരാര്‍ കേവലം കോണ്‍ട്രാക്ടിങ് എഗ്രിമെന്റാണെന്നും തൊഴില്‍ കരാര്‍ അല്ലെന്നും കമ്പനിയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. സ്വദേശിയുടെ അഭിഭാഷകന്‍ കമ്പനിയുമായി തൊഴില്‍ കരാറിലാണ് തന്റെ കക്ഷി ജോലി ചെയ്തതെന്നതിനുള്ള തെളിവുകള്‍ ഹാജരാക്കി. കൂടാതെ കമ്പനിയുടെ സീല്‍ പതിച്ച സാലറി സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള മറ്റു രേഖകളും ഹാജരാക്കി.

ശേഷം കോടതി കമ്പനിയോട് 43,000 റിയാല്‍ എന്റോഫ് സര്‍വ്വീസ് ശമ്പളി ഇനത്തിലും 2.24 ലക്ഷം റിയാല്‍ ലീവ് അലവന്‍സ് ഇനത്തിലും അടക്കം അഞ്ച് ലക്ഷം റിയാല്‍ നഷ്ടപരിഹാരമായി നല്‍കുവാന്‍ ആവശ്യപ്പെട്ടു ഇതിനുപുറമെ, സ്വദേശി പൗരന് സര്‍വ്വീസ് സര്‍ട്ടിഫിക്കറ്റു നല്‍കുവാനും കോടതി വിധിച്ചു.