സല്‍മാന്‍ രാജാവിന്റെ സാന്നിധ്യത്തില്‍ കിംഗ് അബ്ദുല്‍ അസീസ് ഒട്ടക ഉത്സവത്തിന് സമാപ്തി കുറിച്ചു.

സമാപന ചടങ്ങിന് ദുബായ്, കുവൈത്ത് കിരീടാവകാശികള്‍ മുഖ്യാതിഥികള്‍

റിയാദ്: നാലാമത് കിംഗ് അബ്ദുല്‍ അസീസ് ഒട്ടക ഉത്‌സവത്തിന്റെ സമാപന ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് വേദിയിലെത്തി. ഉത്സവ സ്ഥലത്തെത്തിയ സല്‍മാന്‍ രാജാവിനെ ഒട്ടക ഉത്സവ മേധാവിയും കിരീടാവകാശിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, റിയാദ് ഗവര്‍ണ്ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്‍ എന്നിവര്‍ സ്വീകരിച്ചു.

സൗദിയുടെ വാര്‍ഷിക സാംസ്‌കാരിക, സാമ്പത്തിക, വിനോദ ഉത്സവമാണ് കിംഗ് അബ്ദുല്‍ അസീസ് ഒട്ടക ഉത്സവം. സൗദി അറബ്, ഇസ്‌ലാമിക് സംസ്‌കാരത്തില്‍ ഒട്ടകത്തിന്റെ തനത് പൈതൃകത്തെയും പങ്കിനെയും പ്രോത്സാഹിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനോടൊപ്പം ടുറിസം, കായികം, സാമ്പത്തികം എന്നിവയും ഒട്ടക ഉത്സവം ലക്ഷ്യമിടുന്നു.

ഒട്ടക ഉത്സവത്തില്‍ പങ്കെടുക്കുവാന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ചു ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് റഷീദ് ആല്‍ മക്തൂം, കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അഹ്‌മദ് ജാബിര്‍ അല്‍ സ്വബാഹ് എന്നിവരും റിയാദിലെത്തി.

2019 ഡിസംബര്‍ 15 നാണ് ഈ വര്‍ഷത്തെ ഒട്ടകോത്സവത്തിന് തുടക്കം കുറിച്ചത്. ചുവപ്പ്, മഞ്ഞ, തവിട്ട് തുടങ്ങി നിറത്തിലും  വിവിധ ഇനങ്ങളില്‍ പെട്ടതുമായ നിരവധി ഒട്ടകങ്ങളാണ് ഈ വര്‍ഭത്തെ  ആഘോഷത്തില്‍ പങ്കെടുക്കുവാനെത്തി. ഒട്ടക ഉത്സവ മത്സരങ്ങളില്‍ വിജയികളായ ഒട്ടക ഉടമകള്‍ക്ക് സമ്മാനമായി വിതരണം ചെയ്യുന്ന ക്യാഷ് പ്രൈസ് മൊത്തം 88 ദശലക്ഷം റിയാലാണ്.