വ്യാജ രേഖകള്‍ നിര്‍മ്മിച്ച് വില്‍പന നടത്തുന്ന വിദേശിയെ പിടികൂടി

ജിദ്ദ: വ്യാജ ഇഖാമയും മറ്റു രേഖകളും പ്രിന്റ് ചെയ്ത് ആവശ്യക്കാര്‍ക്ക് എത്തിക്കുന്ന എത്യോപ്യന്‍ വംശജനായ വിദേശിയെ മക്ക പോലീസ് പിടികൂടി. താമസ തൊഴില്‍ നിയമ ലംഘകരായ വിദേശികളില്‍ നിന്നും വന്‍സംഖ്യ ഈടാക്കി ഇഖാമ നിര്‍മ്മിച്ച് നല്‍കുകയാണ് പ്രതിയുടെ പതിവ് ജോലി. കൂടാതെ ഇന്‍ഷുറന്‍സ് കാര്‍ഡ്, ഹെല്‍ത്ത് കാര്‍ഡ്, എന്നിവയും വ്യാജമായി നിര്‍മ്മിച്ച് വലിയ സംഖ്യക്ക് പ്രതി വില്‍പന നടത്തുകയും ചെയ്തുവികയായിരുന്നു.

പ്രതിയില്‍ നിന്നും വിദേശികളുടെ ഐഡന്റിറ്റി കാര്‍ഡ് (ഇഖാമ) ഇന്‍ഷുറന്‍സ് പേപ്പര്‍, ഹെല്‍ത്ത് കാര്‍ഡ്, ഹജജ് അനുമതി രേഖ, വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ വ്യാജ സീല്‍ എന്നിവ കൂടാതെ, ഐഡന്റിറ്റി കാര്‍ഡ് പ്രിന്റ് ചെയ്യുന്ന പ്രിന്റര്‍, കമ്പ്യൂട്ടര്‍, വിതരണത്തിന് സജജമായ 253 ഇഖാമകളും കണ്ടെടുക്കുകയുണ്ടായി.

നാല്പത് കാരനായ പ്രതി വ്യാജ രേഖകള്‍ നിര്‍മ്മിച്ചു നല്‍കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലിസ് വിഭാഗം ദിവസങ്ങളോളം നിരീക്ഷണങ്ങള്‍ നടത്തുകയും ലഭ്യമായ വിവരം ശരിയാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ വിഭാഗം പ്രതിയുടെ നിര്‍മ്മാണ കേന്ദ്രത്തില്‍ പരിശോധന നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.