സ്മാര്‍ട്ട് സിറ്റിക്കുള്ള മെറിറ്റ് സര്‍ട്ടിഫിക്കറ്റ് റിയാദിനും ലഭിച്ചു

റിയാദ്: റിയാദ് സിറ്റിയെ സ്മാര്‍ട്ട് സിറ്റിയായി തെരഞ്ഞെടുത്തു. ഇതിനുള്ള മെറിറ്റ് സര്‍ട്ടിഫിക്കറ്റ് റിയാദ് സിറ്റിയിലെ റോയല്‍ കമ്മീഷന്‍ ഐക്യ രാഷട്രസഭയിലെ സുസ്ഥിര സ്മാര്‍ട്ട് സിറ്റി സമിതിയില്‍ നിന്നും ഏറ്റുവാങ്ങി. ഒരു നഗരം സ്മാര്‍ട്ട് സിറ്റിയാവുന്നതിന് ആവശ്യമായ എല്ലാ ഘടകങ്ങളും വിജയകരമായി നടപ്പിലാക്കി ലോകോത്തര നിലവാരത്തിലേക്ക് റിയാദിനെ ഉയര്‍ത്തിയതിനുള്ള മെറിറ്റ് സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്.

അടുത്തിടെ സ്‌പെയിനിലെ വലന്‍സിയയില്‍ നടന്ന സമിതിയുടെ ഒന്‍പതാം യോഗത്തില്‍ റിയാദ് സിറ്റി റോയല്‍ കമ്മീഷന്‍ പങ്കെടുത്തതിന് ശേഷമാണ് ഈ അംഗീകാരം ലഭിച്ചത്. റിയാദ് നഗരം സ്മാര്‍ട്ട്‌നസില്‍ സുസ്ഥിരത നേടുകവഴി ലോകോത്തര നഗരങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ന്നുവന്നുവെന്ന് സമിതി വിലയിരുത്തി. റിയാദ് സിറ്റിക്ക് പുറമെ, മോസ്‌കോ, ദുബായ്, വലന്‍സിയ, അലസുണ്ട് എന്നീ നഗരങ്ങള്‍ക്കും സുസ്ഥിര സ്മാര്‍ട്ട് സിറ്റിക്കുള്ള മെറിറ്റ് സര്‍ട്ടിഫിക്കറ്റു ലഭിച്ചിട്ടുണ്ട്.

ഇന്റര്‍ നാഷണല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയന്‍ (ഐടിയു), യുഎന്‍ ഇക്കണോമിക് കമ്മീഷന്‍ ഫോര്‍ യൂറോപ്പ് (യുനെസ്), ഐക്യരാഷ്ട്ര ഹ്യൂമന്‍ സെറ്റില്‍മെന്റ് പ്രോഗ്രാം (യുഎന്‍-ഹബിറ്റാറ്റ്) എന്നിവയുടെ ശുപാര്‍ശ പ്രകാരം 100 നഗരങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത സിറ്റികള്‍ക്കാണ് മെറിറ്റ് സര്‍ട്ടിഫിക്കറ്റു ലഭിച്ചത്.
റിയാദിലെ റോയല്‍ കമ്മീഷന്‍ റിസര്‍ച്ച് ആന്‍ഡ് സ്റ്റഡീസ് വിഭാഗം ഡയറക്ടര്‍ എഞ്ചിനീയര്‍ അബ്ദുള്‍ റഹ്‌മാന്‍ ബിന്‍ അബ്ദുല്ല അല്‍ സുല്‍ത്താനാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.