സഹപാഠിയുടെ മരണത്തിന് കാരണകാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മാപ്പ് കൊടുത്തു

ജിദ്ദ: ജിദ്ദയിലെ അബു ദരില്‍ ഗിഫാരി സ്‌കൂളില്‍ വെച്ച് കൊല്ലപ്പെട്ട ഹുസൈന്‍ അസീരി എന്ന സൗദി വിദ്യാര്‍ത്ഥിയുടെ കുടുംബം മരണത്തിന് കാരണക്കാരനായ അതേ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് മാപ്പുകൊടുത്തു. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന്റെ ഈ തീരുമാനം ജിദ്ദ ക്രിമിനല്‍ കോടതി അംഗീകരിക്കുകയും ചെയ്തു.

മൂന്ന് മാസം മുമ്പാണ് ഹുസൈന്‍ അസീരി എന്ന വിദ്യാര്‍ത്ഥി അതേ ക്‌ളാസില്‍ പഠിക്കുന്ന മറ്റൊരു വിദ്യാര്‍ഥിയുമായുള്ള ഉന്തിലും തള്ളിലുംപെട്ട് സ്‌കൂളിന്റെ മുകളിലെ നിലയില്‍ നിന്നും താഴേക്ക് വീണ് മരിച്ചത്.

സംഭവം നടന്നയുടനെ മരണത്തിന് ഉത്തരവാദിയായ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുക്കുകയും ജുവൈനല്‍ ഹോമില്‍ പാര്‍പ്പിക്കുകയും ചെയ്തിരുന്നു. മരണപ്പെട്ട വിദ്യാര്‍ത്ഥിയുടെ കുടുംബം കസ്റ്റഡിയിലുള്ള വിദ്യാര്‍ത്ഥിക്ക് മാപ്പ് കൊടുക്കുകയും അതിന് ക്രിമിനല്‍ കോടതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്ത സ്ഥിതിക്ക് ജുവൈനല്‍ ഹോമിലുള്ള കുട്ടിയെ വിട്ടയക്കുവാന്‍ കോടതിയില്‍ നിന്നും താമസിയാതെ വിധിപ്പകര്‍പ്പ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മരണത്തിന് കാരണക്കാരനായ വിദ്യാര്‍ത്ഥിക്ക് മാപ്പ് നല്‍കുന്നതിന് മധ്യസ്ഥന്മാര്‍ മുഖേന കുട്ടിയുടെ കുടുംബവുമായി ചര്‍ച്ച ചെയ്തിരുന്നു. അവരുടെ പരിശ്രമത്തിന്റെ ഫലമായാണ് വിദ്യാര്‍ത്ഥിയുടെ കുടുംബം മാപ്പ് കൊടുക്കുവാന്‍ സന്നദ്ധത അറിയിച്ചത്.

മധ്യസ്ഥന്മാരുടെ അപേക്ഷ പരിഗണിച്ചു ദൈവപ്രീതി മാത്രം ലക്ഷ്യം വെച്ചാണ് മരണത്തിന് കാരണക്കാരനായ വിദ്യാര്‍ത്ഥിക്ക് മാപ്പ് നല്‍കുന്നതെന്നും സംഭവിച്ചതെല്ലാം ദൈവത്തിന്റെ വിധിയും മുന്‍ തീരുമാനപ്രകാരമാണെന്നും മരണപ്പെട്ട വിദ്യാര്‍ത്ഥിയുടെ പിതാവ് ഹസന്‍ അലി അസീരി പറഞ്ഞു.