ജെഎന്‍യു ആക്രമണത്തില്‍ ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ അഖില്‍ ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തി(എബിവിപി)ന്റെ പങ്കിന് തെളിവ്

ജെഎന്‍യു ആക്രമണത്തിന് മുമ്പ് എബിവിപി അംഗങ്ങള്‍ വടികളും ബാറ്റുകളുമായി നില്‍ക്കുന്ന ഫോട്ടോകളും വീഡിയോയും പുറത്ത്.

ന്യൂഡല്‍ഹി: ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ (ജെഎന്‍യു) ഞായറാഴ്ച രാത്രി നടന്ന 34 പേര്‍ക്ക് പരിക്കേറ്റ മുഖംമൂടി ആക്രമണത്തില്‍ ബിജെപിയുമായി ബന്ധമുള്ള അഖില്‍ ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ ബന്ധം വെളിവാക്കുന്ന വടികളും ബാറ്റുകളുമായി നില്‍ക്കുന്ന ഫോട്ടോകളും വീഡിയോയും പുറത്ത്.

എബിവിപിയുടെ ജെഎന്‍യു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വികാസ് പട്ടേല്‍ എന്ന യുവാവ് ഒരു ഡസനോളം ചെറുപ്പക്കാരുടെ സംഘത്തോടൊപ്പം ലാത്തികളുമായി നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

നീലയും മഞ്ഞയും നിറമുള്ള ഷര്‍ട്ട് ധരിച്ച അയാളുടെ അരികില്‍ നില്‍ക്കുന്നത് ജെഎന്‍യുവിലെ  ബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ശിവ പൂജന്‍ മന്‍ദല്‍ എന്ന വിദ്യാര്‍ത്ഥിയാണ്. ജെഎന്‍യുവിനെ ആക്രമിക്കുന്നതിനുമുമ്പ് ഞായറാഴ്ച ഉച്ചയോടെയാണ് ഫോട്ടോ എടുത്തതെന്ന് പറയപ്പെടുന്നു.