പൗരത്വ നിയമം രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ബാധകമാണെന്ന് ജിതേന്ദ്ര സിംഗ്

റോഹിംഗ്യന്‍ അഭയാര്‍ഥികളെ രാജ്യത്തുനിന്ന് പുറത്താക്കുമെന്ന് സിംഗ്.

ജുലീന

ജമ്മു: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യത്ത് തുടരവെ വിവാദ പ്രസ്താവനയുമായി കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ്.

റോഹിംഗ്യന്‍ അഭയാര്‍ഥികളെ രാജ്യത്തുനിന്ന് പുറത്താക്കുകയാണ് സര്‍ക്കാരിന്റെ അടുത്തലക്ഷ്യം. ജമ്മു കശ്മീരില്‍ റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ എണ്ണം കൂടിയ തോതിലാണ്. വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഇവരുടെ പട്ടിക തയ്യാറാക്കും. ബയോമെട്രിക് അടക്കമുള്ള കാര്യങ്ങള്‍ ഇതിനായി ശേഖരിക്കും. ഇതോടെ അവര്‍ക്ക് ഇന്ത്യവിട്ട് പോകേണ്ടിവരുമെന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.

റോഹിംഗ്യന്‍ അഭയാര്‍ഥികളെ രാജ്യത്തുനിന്ന് പുറത്താക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. ബംഗാളില്‍ നിന്ന് അവര്‍ എങ്ങനെയാണ് ജമ്മു കശ്മീരില്‍ എത്തിയതെന്നും സ്ഥിരതാമസമാക്കിയതെന്നും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കില്ല. മടങ്ങി പോകുക മാത്രമാണ് ഇവര്‍ക്ക് മുന്നിലുള്ള മാര്‍ഗമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.