കര്‍ഷകന്റെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ പ്രഥമപരിഗണ: മന്ത്രി വി.എസ് സുനില്‍കുമാര്‍

കണ്ണൂര്‍: കര്‍ഷകന്റെ കാര്യത്തില്‍ ആത്മാര്‍ഥമായും സത്യസന്ധമായും പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണിതെന്നും കര്‍ഷകന്റെ ആവിശ്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്നും കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍. കണ്ണൂരില്‍ നടന്ന കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പിന്റെ ജില്ലാതല അവാര്‍ഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കണ്ണൂരില്‍ തന്നെ സര്‍ക്കാരിനെതിരേ ചില സംഘടനകള്‍ സമരം നടത്തുന്നുണ്ട്. ഇവര്‍ കേന്ദ്രത്തെയും കേരളത്തെയും ഒരുപോലെ വിമര്‍ശിക്കുന്നുമുണ്ട്. എന്നാല്‍ രണ്ട് സര്‍ക്കാരുകളും ചെയ്യുന്നത് വിലയിരുത്തിയാവണം ഇത്തരം വിമര്‍ശനങ്ങള്‍ നടത്തേണ്ടത്. രാഷ്ട്രീയമായി സംസ്ഥാന സര്‍ക്കാരിനെതിരായി കര്‍ഷകരെക്കൊണ്ട് ചിന്തിപ്പിക്കാന്‍ ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. സമ്പൂര്‍ണ ജൈവ കാര്‍ഷിക മണ്ഡലം, പഞ്ചായത്തുകള്‍ക്കുള്ള അവാര്‍ഡ് മന്ത്രി സമര്‍പ്പിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സുമ ബാലകൃഷ്ണന്‍ അധ്യക്ഷനായി. സ്ഥാപനങ്ങളിലെ പ്രൊജക്ട് അധിഷ്ഠിത പച്ചക്കറി കൃഷി-മികച്ച സ്വകാര്യ സ്ഥാനങ്ങള്‍ക്കുള്ള അവാര്‍ഡ് കെ.കെ രാഗേഷ് എം.പി സമ്മാനിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലാല്‍ ടി ജോര്‍ജ്, എം.സി മോഹനന്‍, മൈഥിലി രമണന്‍, എ.സാവിത്രി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സുരക്ഷിത പച്ചക്കറി ഉത്പാദനത്തിലൂടെയുള്ള വാണിജ്യ സാധ്യതകള്‍ എന്ന വിഷയത്തില്‍ കൃഷി വിഞ്ജാന കേന്ദ്രം പ്രോഗ്രാം കോഓഡിനേറ്റര്‍ ഡോ.പി.ജയരാജ് ക്ലാസെടുത്തു.