രാജ്ഘട്ടിൽ നാളെ കോണ്‍ഗ്രസ് പ്രതിഷേധ യോഗം; രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു

♣ ഡെല്‍ഹി ബ്യൂറോ
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ പുതിയ പൗരത്വ ഭേതഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് ഞായറാഴ്ച പ്രതിഷേധം നടത്തും. മഹാത്മാഗാന്ധിയുടെ സ്മാരകമായ രാജ്ഘട്ടിലാണ് പ്രതിഷേധ യോഗം നടക്കുക. പുതിയ നിയമത്തിനെതിരായ പ്രതിഷേധം കഴിഞ്ഞ ഞായറാഴ്ച രൂക്ഷമായപ്പോള്‍ മുതല്‍ വിദേശത്തായിരുന്ന മുതിര്‍ന്ന പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഡിസംബര്‍ 11 ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവെച്ചതു മുതല്‍ 22ഓളം പേരാണ് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധത്തിനിടെ മരിച്ചത്. ഉത്തര്‍പ്രദേശില്‍ പതിനഞ്ചും അഞ്ചുപേര്‍ അസമിലും രണ്ട് പേര്‍ മംഗളൂരുവിലുമാണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ദില്ലിയിലെ പ്രശസ്തരായ ജാമിയ മില്ലിയ ഇസ്‌ലാമിയയിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ചില്‍ പോലീസ് ആക്രമണം നടത്തിയതോടെ പ്രതിഷേധം രൂക്ഷമായിരുന്നു. 10 സംസ്ഥാനങ്ങളിലായി വ്യാഴാഴ്ച 13 നഗരങ്ങളില്‍ പ്രതിഷേധ മാര്‍ച്ചുകള്‍ നടന്നിരുന്നു.
ഉത്തര്‍പ്രദേശിലും ദില്ലി, കര്‍ണാടക, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ തെരുവിലിറങ്ങുന്നതിനെതിരെയുള്ള നിരോധന ഉത്തരവുകള്‍ ലംഘിച്ചാണ് പ്രതിഷേധ കൊടുങ്കാറ്റുയര്‍ന്നത്. ഇത് ലഖ്‌നോവിലും മംഗളൂരുവിലും അക്രമത്തിലേക്ക് നയിച്ചു. ഓരോ സ്ഥലത്തും രണ്ടുപേര്‍ വീതം മരിച്ചു.
പഴയ ദില്ലിയിലെ സിറ്റിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം പ്രതിഷേധം വീണ്ടും ഉയര്‍ന്നു. ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ് ജന്ദര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്തണമെന്ന് ആവശ്യപ്പെട്ടു. നിരോധന ഉത്തരവുകള്‍ ലംഘിച്ച് നൂറുകണക്കിന് പ്രക്ഷോഭകര്‍ വൈകുന്നേരം തെരുവിലിറങ്ങി. ദില്ലി ഗേറ്റിന് സമീപം പോലീസ് മാര്‍ച്ച് തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി.






