ബി.ജെ.പി എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നു; കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ അപലപിച്ച് കോണ്‍ഗ്രസ്

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് സോണിയാ ഗാന്ധി രംഗത്ത്. പ്രതിഷേധം അടിച്ചമര്‍ത്തുന്നതില്‍ സോണിയാ ഗാന്ധി അപലപിച്ചു. ‘ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് തെറ്റായ നയങ്ങളിലും തീരുമാനങ്ങളിലും സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്താനും ആശങ്കകള്‍ രേഖപ്പെടുത്താനുമുള്ള അവകാശമുണ്ട്. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ ചെയ്യുന്നത് ജനങ്ങളുടെ എതിരഭിപ്രായങ്ങളെ അവഹേളിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുകയാണ്’- സോണിയാ ഗാന്ധി പറയുന്നു.

രാജ്യത്തെമ്പാടുമുള്ള യുവാക്കള്‍ക്കളെയും യുവാക്കളെയും അടിച്ചമര്‍ത്തുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നയത്തില്‍ കോണ്‍ഗ്രസിന് ഉത്കണ്ഠയുണ്ടെന്നും സോണിയ കൂട്ടിച്ചേര്‍ക്കുന്നു. ബി.ജെ.പി സര്‍ക്കാരിന്റെ ഭിന്നിപ്പിക്കുന്ന അജണ്ടകള്‍ക്കും നയങ്ങള്‍ക്കുമെതിരെ രാജ്യത്തെ ഐ.ഐ.ടികളിലും ഐ.ഐ.എംസിലും മറ്റ് മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തുടര്‍ച്ചയായ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. രാജ്യത്തെ പൗരന്മാരെ കേള്‍ക്കുകയും അഭിമുഖീകരിക്കുകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ബി.ജെ.പിയുടെ അടിച്ചമര്‍ത്തുന്ന നയം അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും സോണിയാ ഗാന്ധി പറയുന്നു.

ബി.ജെ.പി സര്‍ക്കാരിന്റെ പ്രവൃത്തിയില്‍ കോണ്‍ഗ്രസ് അപലപിക്കുന്നു. പൗരത്വ ഭേദഗതി നിയമം വിവേചനപരവും ദേശീയ പൗരത്വ രജിസ്റ്റര്‍ പാവപ്പെട്ടവരെ ഹനിക്കുന്നതുമാണ്. നേരത്തെ നോട്ടു നിരോധനം ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ പരിഷ്‌കാരത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെയും ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ മുന്‍ തലമുറയില്‍പ്പെട്ടവരുടെ പൗരത്വം തെളിയിക്കുന്നതിന് വേണ്ടിയാണ് ജനങ്ങള്‍ പ്രതിഷേധവുമായി മുന്നോട്ടുപോകുന്നത്.