നാല് ലക്ഷത്തോളം സ്വദേശികള്‍ക്ക് ‘ഹദഫ്’ന്റെ സഹായത്തോടെ ജോലി ലഭിച്ചു

ജിദ്ദ: നടപ്പ് വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെത്തിയപ്പോള്‍ 3,73,000 സ്വദേശി യുവതീ യുവാക്കള്‍ക്ക് ഹ്യുമന്‍ റിസോജ്‌സ് ഡവലപ്പ്‌മെന്റ് ഫണ്ടിന്റെ തൊഴില്‍ സഹായ പദ്ധതികളിലുടെ പ്രയോജനം ലഭിച്ചതായി മാനവ വിഭവശേഷി വികസന ഫണ്ട് (ഹദഫ്) വെളിപ്പെടുത്തി.

സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തോടെ യുവതീയുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് നാല് വ്യത്യസ്ഥ ചാനലുകളാണ് മാനവ വിഭവശേഷി വികസന ഫണ്ട് ഉപയോഗപ്പെടുത്തുന്നത്. ഒന്നാമതായി രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലും സിറ്റികളിലും ചിതറിക്കിടക്കുന്ന മാനവ വിഭവശേഷി വികസന ഫണ്ടിന്റെ 22 ശാഖകകള്‍ വഴി. രണ്ടാമതായി തൊഴിലന്വേഷകര്‍ക്ക് സംവിധാനിച്ച നാഷണല്‍ പോര്‍ട്ടല്‍ വഴി. മൂന്നാമതായി എംപ്‌ളോയ്‌മെന്റ് ഓഫിസുകള്‍, നാല്: ഡിസ്റ്റന്‍സ് (വിദൂര) തൊഴില്‍ കേന്ദ്രങ്ങള്‍.

സൗദി യുവതീയുവാക്കളെ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും സൗദി തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ പങ്കാളിത്തതോത് ഉയര്‍ത്തുന്നതിനുമുള്ള നിരവധി പദ്ധതികളും സംരംഭങ്ങളും മാനവ വിഭവശേഷി വികസന ഫണ്ട് മുന്നോട്ട് വെക്കുന്നുണ്ട്. തൊഴില്‍ കഴിവുകള്‍ ഉയര്‍ത്തുന്നതിനുള്ള തൊഴില്‍ സഹായ പദ്ധതി, തൊഴില്‍ അന്വേഷണത്തിനുള്ള പ്രോത്സാഹനം, വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവല്‍ക്കരണതോത് ഉയര്‍ത്തിയത് തുടങ്ങിയ പദ്ധതികളും സംരംഭങ്ങളുമാണ് നടപ്പാക്കിയത്. സ്വയം തൊഴില്‍ നേടുന്നതിനുള്ള പ്രോത്സാഹനം, ഭാഗീകമായി ജോലി ചെയ്യുന്നതിനുള്ള അവസരങ്ങള്‍ എന്നിവയും ‘ഹദഫ്’ നടപ്പാക്കിയതില്‍ പരിപാടികളില്‍ ചിലതാണ്.