സൗദിയില്‍ റോഡപകട മരണങ്ങള്‍ കുറഞ്ഞു വരുന്നതായി ഗതാഗതവകുപ്പ് മന്ത്രി

സൗദി ഗതാഗത മന്ത്രാലയത്തിന്റെ ഏറ്റവും വലിയ മുന്‍ഗണനാപദ്ധതി റോഡുകളുടെ സുരക്ഷയും ഗുണനിലവാരവും ഉയര്‍ത്തുക എന്നതുമാണ്. ഇത് ഏറെക്കുറെ പൂര്‍ത്തീകരിച്ചു. അതിന്റെ ഫലമായി റോഡ് അപകട മരണങ്ങളുടെ നൂറില്‍ 26 എന്നുള്ളതില്‍ നിന്നും നൂറില്‍ 18 എന്നതിലേക്ക് കുറക്കുവാന്‍ കഴിഞ്ഞു.

റിയാദ്: രാജ്യത്ത് റോഡപകടങ്ങള്‍ മൂലം ജീവഹാനി സംഭവിക്കുന്നതിന്റെ തോത് കുറഞ്ഞുവരുന്നതായി സൗദി ഗതാഗത വകുപ്പ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് ബിന്‍ നാസിര്‍ അല്‍ ജാസിര്‍ പറഞ്ഞു. ‘പങ്കാളിത്തവും പ്രതിബദ്ധതയും” എന്ന തലക്കെട്ടില്‍ ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള കരാറുകാര്‍, കണ്‍സള്‍ട്ടന്റുകള്‍ എന്നിവരുമായി നടത്തിയ തുറന്ന സംവാദത്തിലാണ് ഗതാഗത മന്ത്രി ഇക്കാര്യം പറഞ്ഞത്.

മന്ത്രാലയത്തിന്റെ ഏറ്റവും വലിയ മുന്‍ഗണനാപദ്ധതി റോഡുകളുടെ സുരക്ഷയും ഗുണനിലവാരവും ഉയര്‍ത്തുക എന്നതാണെന്നും ഇത് ഏറെക്കുറെ പൂര്‍ത്തീകരിച്ചുവെന്നും അതിന്റെ ഫലമായി റോഡ് അപകട മരണങ്ങളുടെ തോത് നൂറില്‍ 26 എന്നുള്ളതില്‍ നിന്നും നൂറില്‍ 18 എന്നതിലേക്ക് കുറക്കുവാന്‍ കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, റോഡ് അപകട മരണങ്ങളുടെ തോത് സാധ്യമാവുന്ന അളവില്‍ കുറക്കുവാനാവശ്യമായ നടപടികള്‍ സ്വകാര്യ കമ്പനികളുടെ പങ്കാളിത്വത്തോടുകൂടി നടപ്പാക്കുവാന്‍ ആലോചിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2018 വര്‍ഷത്തില്‍ രാജ്യത്തുള്ള റോഡുകളില്‍ ആവര്‍ത്തിച്ചുള്ള അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കറുത്ത പാടുകള്‍ 50 ശതമാനവും പരിഹരിക്കുവാന്‍ സാധിച്ചു. റോഡ് സുരക്ഷക്ക് ഭീഷണിയാവുന്ന ഇത്തരം കറുത്ത പാടുകള്‍ പാടെ നീക്കുന്നതിനാണ് മന്ത്രാലയം ഇപ്പോള്‍ ശ്രമിക്കുന്നത്. രാജ്യത്തെ റോഡുകള്‍ ഭരണാധികാരികളും സ്വദേശികളും വിദേശികളും സന്ദര്‍ശകരും ആഗ്രഹിക്കുന്ന രീതിയില്‍ പരിവര്‍ത്തിപ്പിച്ചെടുക്കുവാനും അതുവഴി സൗദി വിഷന്‍ 2030 ന്റെ പദ്ധതികള്‍ വിജയിപ്പിച്ചെടുക്കുവാനും മന്ത്രാലയം ശ്രമിക്കുന്നുണ്ടെന്നും ഗതാഗത വകുപ്പ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് ബിന്‍ നാസിര്‍ അല്‍ ജാസിര്‍ പറഞ്ഞു.