ഹറമൈന്‍ റെയിവെയില്‍ വീണ്ടും ചൂളംവിളി മുഴങ്ങി; ഇന്ന് രാവിലെ ജിദ്ദ വിമാനത്താവള സ്‌റ്റേഷനില്‍ നിന്നും മദീനയിലേക്ക് ആദ്യ സര്‍വ്വീസ് നടത്തി

ജിദ്ദ എയര്‍പോര്‍ട്ട് സ്‌റ്റേഷന്‍ മുതല്‍ മദീന മുനവ്വറ വരെയുള്ള സ്‌റ്റേഷനുകളിലും റെയിവെയിലും എല്ലാ സുരക്ഷയും പാലിച്ചിട്ടുണ്ടെന്നും, ട്രെയിന്‍ ഗതാഗതത്തിന് സൗകര്യമൊരുക്കുവാന്‍ ആവശ്യമായ സംഘം സുസജ്ജമായെന്നും തുടക്കത്തില്‍ 40 യുവതീ യുവാക്കളുടെ സേവനം യാത്രക്കാര്‍ക്ക് ലഭിക്കുമെന്നും 300 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ട്രെയിന്‍ 90 മിനുട്ട് കൊണ്ട് ജിദ്ദയില്‍ നിന്നും മദീനയിലെത്തുമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ജിദ്ദ: ജിദ്ദ കിംഗ് അബ്ദുള്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഒന്നാം ടെര്‍മിനലില്‍ നിന്നും വീണ്ടും ഹറമൈന്‍ അതിവേഗ ട്രെയിന്‍ സേവനം പുനരാരംഭിച്ചു. ഇന്ന് രാവിലെ എയര്‍പോര്‍ട്ട് സ്‌റ്റേഷനില്‍ നിന്നും വിശുദ്ധ മദീനയിലേക്ക് ആദ്യ സര്‍വ്വീസ് നടത്തി. ജനറല്‍ ഏവിയേഷന്‍ അതോറിറ്റിയും, ഹറമൈന്‍ അതിവേഗ ട്രെയിന്‍ ഓപ്പറേഷന്‍ വിഭാഗവും ചേര്‍ന്നാണ് സര്‍വ്വീസ് പുന:സ്ഥാപിച്ചത്. സിവില്‍ ഏവിയേഷന്‍ ഓപ്പറേഷന്‍ അസിസ്റ്റന്റ് മാനേജര്‍ സുലൈമാന്‍ ബസ്സാം, കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ അബ്ദുല്‍ അസീസ് ഇസാം തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തികള്‍ സന്നിദ്ധരായിരുന്നു.

ഹറമൈന്‍ അതിവേഗ ട്രെയിന്‍ സേവനം ഡിസംബര്‍ പതിനൊന്ന് ബുധനാഴ്ച പുനസ്ഥാപിക്കുമെന്ന് നേരെത്തെ ഹറമൈന്‍ ട്രെയിന്‍ പ്രോജക്ട് മാനേജ്‌മെന്റ് അറിയിച്ചിരുന്നു.

ജിദ്ദ എയര്‍പോര്‍ട്ട് സ്‌റ്റേഷന്‍ മുതല്‍ മദീന മുനവ്വറ വരെയുള്ള സ്‌റ്റേഷനുകളിലും റെയിവെയിലും എല്ലാ സുരക്ഷയും പാലിച്ചിട്ടുണ്ടെന്നും, ട്രെയിന്‍ ഗതാഗതത്തിന് സൗകര്യമൊരുക്കുവാന്‍ ആവശ്യമായ സംഘം സുസജ്ജമായെന്നും തുടക്കത്തില്‍ 40 യുവതീ യുവാക്കളുടെ സേവനം യാത്രക്കാര്‍ക്ക് ലഭിക്കുമെന്നും 300 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ട്രെയിന്‍ 90 മിനുട്ട് കൊണ്ട് ജിദ്ദയില്‍ നിന്നും മദീനയിലെത്തുമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ റെയില്‍വേസ്‌റ്റേഷന്‍ പ്രവര്‍ത്തനസജജമായതിനെ തുടര്‍ന്നാണ് ഗതാഗതം പുന:സ്ഥാപിച്ചത്. തുടക്കത്തില്‍ മദീന മുനവ്വറ, റാബഗിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി, ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലുള്ള റെയില്‍വേ സ്‌റേഷനുകള്‍ക്കിടയിലാണ് സേവനം നടത്തുക.

ആവശ്യമായ പരീക്ഷണ ഓട്ടവും സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയായതിന് ശേഷം തൊട്ടടുത്തുള്ള ആഴ്ചയില്‍ തന്നെ മക്കയിലേക്കും ട്രെയിന്‍ സേവനം പുനരാരംഭിക്കുമെന്നും ഹറമൈന്‍ അതിവേഗ ട്രെയിന്‍ ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് ഡയറക്ടര്‍ എന്‍ജിനീയര്‍ റയ്യാന്‍ ഹര്‍ബി വ്യക്തമാക്കി.

തീപിടുത്തത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ച സുലൈമാനിയ്യ റെയിവേസ്‌റ്റേഷന്‍ പൂര്‍വ്വസ്ഥിതിയിലാവുന്നതുവരെ നിലവില്‍ ജിദ്ദയിലും പരിസരങ്ങളിലും താമസിക്കുന്നവര്‍ക്ക് വിമാനത്താവള റെയില്‍വേ സ്‌റ്റേഷനായിരിക്കും ഉപയോഗിക്കാനാവുക. അതേസമയം, സുലൈമാനിയ്യ റെയില്‍വേ സ്‌റ്റേഷനില്‍ സേവനം പുന:സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവള റെയില്‍വെസ്‌റ്റേഷനില്‍ 519 മീറ്റര്‍ നീളത്തില്‍ ആറു പ്‌ളാറ്റഫോമുകള്‍ സജജീകരിച്ചിട്ടുണ്ട്. 812 യാത്രക്കാര്‍ക്ക് യാത്രചെയ്യാന്‍ ഇരട്ട ട്രെയിന്‍ സര്‍വ്വീസിനുള്ള മതിയായ സൗകര്യം വിമാനത്താവള റെയില്‍വേ സ്‌റേഷനിലുണ്ട്. തിരക്കുള്ള സമയങ്ങളില്‍ പോലും 10 മിനുട്ട് ഇടവിട്ട് സേവനം നടത്താനാകും. വര്‍ഷത്തില്‍ രണ്ടുകോടി യാത്രക്കാര്‍ക്ക് യാത്രചെയ്യുന്നതിനുള്ള ശേഷി വര്‍ധിപ്പിക്കുമെന്നും ഹറമൈന്‍ അതിവേഗ ട്രെയിന്‍ ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് ഡയറക്ടര്‍ എന്‍ജിനീയര്‍ റയ്യാന്‍ ഹര്‍ബി വ്യക്തമാക്കി.

12000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ച ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലെ റെയില്‍വേ സ്‌റ്റേഷനില്‍ ബിസിനസ് ക്‌ളാസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കും സീനിയര്‍ സിറ്റിസന്‍സിനും പ്രത്യേകം ടെര്‍മിനലുകളും ഉണ്ട്.