അടുത്ത ഞായറാഴ്ച മുതല്‍ മധുര പാനീയങ്ങള്‍ക്ക് 50 ശതമാനം വാറ്റ്

മധുരപാനീയങ്ങളില്‍ 75 ശതമാനമോ അതിലധികമോ പാല്‍ അല്ലെങ്കില്‍ പാല്‍ ഉല്‍പന്നങ്ങള്‍ അടങ്ങിയിട്ടുണ്ടങ്കില്‍ അത്തരം പാനീയങ്ങള്‍ക്ക് വാറ്റ് അടക്കേണ്ടതില്ലെന്നും അതോറിറ്റി അറിയിച്ചു. അതുപോലെ പഞ്ചസാര ചേര്‍ത്തിട്ടില്ലാത്ത പ്രകൃതിയാല്‍ത്തന്നെ മധുരമുള്ള ഫ്രൂട്ട്‌സ് ജ്യൂസ് പോലെയുള്ളതിനും വാറ്റ് അടക്കേണ്ടതില്ല.

ജിദ്ദ: അടുത്ത ഞായറാഴ്ച (ഡിസംബര്‍ 1) മുതല്‍ ആരോഗ്യത്തിന് ഹാനികരമാകുന്ന മധുര പാനീയങ്ങള്‍ക്ക് 50 ശതമാനം മൂല്യ വര്‍ധിത നികുതി (വാറ്റ്) ചുമത്തുമെന്ന് സൗദി സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി അറിയിച്ചു. വ്യാപാരത്തിന്റെ അവസാന ഉപഭോക്താവിനായിരിക്കും ഇതിന്റെ ഭാരം വരുന്നത്. മധുരപാനീയങ്ങള്‍ക്ക് 50 ശതമാനം വാറ്റ് ഡിസംബര്‍ ഒന്നു മുതല്‍ അടക്കേണ്ടിവരുമെന്ന് നേരത്തെ തന്നെ അതോറിറ്റി അറിയിച്ചിട്ടുള്ളതാണ്.

പഞ്ചസാരയോ മറ്റേതെങ്കിലും മധുരവസ്തുക്കളോ ചേര്‍ത്തിട്ടുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 50 ശതമാനം വാറ്റ് അടക്കേണ്ടിവരും. ഒരു പാനീയമായി കഴിക്കാവുന്ന എല്ലാതരം മധുരമുള്ള ഉല്‍പന്നങ്ങളും ഇതിന്റെ പരിധിയില്‍ പെടുമെന്ന് അതോറിറ്റി അറിയിച്ചു. റെഡി ടു ട്രിങ്, മധുരപാനീയമാക്കുന്നതിനായി തയ്യാറാക്കിയ മാവ്, ജെല്‍ തുടങ്ങി ഏത് രൂപത്തിലാണെങ്കിലും പാനീയമായി പരിവര്‍ത്തിപ്പിക്കുവാന്‍ സാധ്യമാവുന്ന എല്ലാ ഉല്‍പന്നങ്ങളും ഇതിന്റെ പരിധിയില്‍പെടും.

അതേസമയം, മധുരപാനീയങ്ങളില്‍ 75 ശതമാനമോ അതിലധികമോ പാല്‍ അല്ലെങ്കില്‍ പാല്‍ ഉല്‍പന്നങ്ങള്‍ അടങ്ങിയിട്ടുണ്ടങ്കില്‍ അത്തരം പാനീയങ്ങള്‍ക്ക് വാറ്റ് അടക്കേണ്ടതില്ലെന്നും അതോറിറ്റി അറിയിച്ചു. അതുപോലെ പഞ്ചസാര ചേര്‍ത്തിട്ടില്ലാത്ത പ്രകൃതിയാല്‍ത്തന്നെ മധുരമുള്ള ഫ്രൂട്ട്‌സ് ജ്യൂസ് പോലെയുള്ളതിനും വാറ്റ് അടക്കേണ്ടതില്ല.

ആരോഗ്യത്തിന് ഹാനികരമാവുന്ന വസ്തുക്കളുടെ ഉപഭോഗം കുറക്കുക എന്ന ലക്ഷ്യത്തോടെ സൗദി അടക്കമുള്ള ജിസിസി രാജ്യങ്ങള്‍ പ്രഖ്യാപിച്ച സെലക്ടീവ് ടാക്‌സുകള്‍ 2017 ജൂണിലാണ് നിലവില്‍ വന്നത്. പുകയില, പുകയില ഉല്‍പന്നങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍, ശീതളപാനീയങ്ങള്‍, ഇലക്രേ്ടാണിക് പുകവലി ഉപകരണങ്ങള്‍, സ്‌മോക്കിങ് ദ്രാവകങ്ങള്‍ എന്നിവക്ക് 100 ശതമാനം വാറ്റ് നേരത്തെ നടപ്പാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പഞ്ചസാര അടങ്ങിയ മധുരപാനീയങ്ങള്‍ക്കും അടുത്ത ഞായറാഴ്ച മുതല്‍ 50 ശതമാനം വാറ്റ് ഈടാക്കുവാന്‍ തുടങ്ങുന്നത്.