സ്ഥാപനങ്ങള്‍ ‘സ്വയം അവലോകനം’ ചെയ്യുന്നതിനുള്ള സമയം ഞായറാഴ്ച അവസാനിക്കും

സേവനങ്ങള്‍ നിര്‍ത്തിവെക്കുമെന്ന മുന്നറിയിപ്പുമായി തൊഴില്‍ മന്ത്രാലയം.

17 മാനദണ്ഡങ്ങളിലായാണ് സ്വയം മൂല്യനിര്‍ണ്ണയം നടത്തേണ്ടത്. അതില്‍ അഞ്ചെണ്ണം സംരംഭവുമായി ബന്ധപ്പെട്ടതാണ്. ആറെണ്ണം തൊഴിലാളികളുമായി ബന്ധപ്പെട്ടതും. അവസാനത്തെ ആറെണ്ണം ചില പ്രത്യേക വിഭാഗങ്ങളിലെ തൊഴിലുമായി ബന്ധപ്പെട്ടതുമാണ്.

റിയാദ്: സ്വയം മൂല്യ നിര്‍ണ്ണയം ചെയ്യാത്ത രാജ്യത്തെ മുഴുവന്‍ വന്‍കിട, ഇടത്തരം സ്ഥാപനങ്ങളുടെ സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

നേരത്തെ എല്ലാ സ്ഥാപനങ്ങളും ‘സ്വയം മൂല്യനിര്‍ണ്ണയം’ നടത്തണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദ്ദേശി7ിരുന്നു. അതിനായി മൂന്ന് മാസത്തെ കാലാവധി നല്‍കുകയും ചെയ്തിരുന്നു. അടുത്ത ഞായറാഴ്ചയോടെ(ഡിസംബര്‍ ഒന്ന്) അതിന്റെ കാലാവധി അവസാനിക്കുകയാണ്. ഈ  സാഹചര്യത്തിലാണ് തൊഴില്‍ മന്ത്രാലയം വീണ്ടും മുന്നേറിയിപ്പുമായി രംഗത്തെത്തിയത്.

രാജ്യത്തെ സംരംഭങ്ങള്‍ കൂടുതല്‍ സുതാര്യമായിരിക്കുക, തൊഴില്‍ നിയമങ്ങളോട് വിധേയത്വം പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ അവരുടെ പ്രവര്‍ത്തനാന്തരീക്ഷം മെച്ചപ്പെടുത്തുക, തൊഴില്‍ വ്യവസ്ഥയുമായി ഏറ്റവും ഉയര്‍ന്ന നിലവാരം പുലര്‍ത്തുക, നിയമ വിരുദ്ധമായ കാര്യങ്ങള്‍ ഒഴിവാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് സ്വയം വിലയിരുത്തല്‍ പദ്ധതി മന്ത്രാലയം നടപ്പാക്കുന്നതെന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം ഔദ്യോഗീക വക്താവ് ഖാലിദ് അബുല്‍ ഖൈല്‍ വ്യക്തമാക്കി.

17 മാനദണ്ഡങ്ങളിലായാണ് സ്വയം മൂല്യനിര്‍ണ്ണയം നടത്തേണ്ടത്. അതില്‍ അഞ്ചെണ്ണം സംരംഭവുമായി ബന്ധപ്പെട്ടതാണ്. ആറെണ്ണം തൊഴിലാളികളുമായി ബന്ധപ്പെട്ടതും. അവസാനത്തെ ആറെണ്ണം ചില പ്രത്യേക വിഭാഗങ്ങളിലെ തൊഴിലുമായി ബന്ധപ്പെട്ടതുമാണ്.

ഓരോ സ്ഥാപനങ്ങളും ‘സ്വയം അവലോകനം’ നടത്തുന്നതിന്റെ ഭാഗമായി മന്ത്രാലയത്തിന്റെ ഓണ്‍ലൈനില്‍ കൊടുത്ത വിവരങ്ങള്‍ അനുസരിച്ചായിരിക്കും തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തുക. അതിനാല്‍ കൃത്യമായും ശരിയായതും ഉറപ്പുള്ളതുമായ വിവരങ്ങള്‍ മാത്രമെ നല്‍കാവൂ എന്നും മാത്രാലയം മുന്നറിയിപ്പ് നല്‍കി.