തൊഴില്‍ മന്ത്രാലയം പരിശോധനകള്‍ സ്വകാര്യവല്‍ക്കരിക്കുന്നു

റിയാദ്: തൊഴില്‍ രംഗത്തെ പരിശോധനകളും നിരീക്ഷണങ്ങളും കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സൗദി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം അതിന്റെ പരിശോധനയും നിരീക്ഷണങ്ങളും കരാര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുവാന്‍ തീരുമാനിച്ചു.

സൗദി വിഷന്‍ 2030, സൗദി ദേശീയ പരിവര്‍ത്തന പദ്ധതി 2020, മറ്റു ദേശീയ പരിപാടികള്‍ എന്നിവ അടിസ്ഥാനപ്പെടുത്തി തൊഴില്‍ കമ്പോളവുമായി ബന്ധപ്പെട്ട നിരവധി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ആവശ്യമായതെല്ലാം നടപ്പിലാക്കാന്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം സ്വകാര്യ മേഖലയുമായി കരാറുണ്ടാക്കുവാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
തൊഴിലാളികളുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുന്നതിലും തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിലുമുള്ള സുതാര്യത ഉറപ്പുവരുത്തുക, സൗദിയിലെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പരിശോധനകള്‍ ഉര്‍ജജിതമാക്കുക തുടങ്ങിയവ പ്രധാന ലക്ഷ്യമായി കണ്ടുകൊണ്ടാണ് സ്വകാര്യവത്കരണത്തിനു ആലോചിക്കുന്നത്.

പരിശോധനകള്‍ വികസിപ്പിക്കാനും യാന്ത്രികമാക്കാനും അവയുടെ ഗുണനിലവാരം ഉയര്‍ത്തുവാനും ലക്ഷ്യമിട്ടുകൊണ്ട് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ഏകദേശം ഒരു വര്‍ഷം മുമ്പ് സ്ഥാപന പരിശോധനാ സംവിധാനം മെച്ചപ്പെടുത്തിയിരുന്നു.

തൊഴിലുടമകളുമായും സ്ഥാപനങ്ങളുമായും സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം ക്രമക്കേടുകളില്ലാത്ത തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുക, സൗദി തൊഴില്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതില്‍ വീഴ്ച ഇല്ലെന്ന് ഉറപ്പുവരുത്തുക, പരിശോധനാപ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ സമയം കുറയ്ക്കുന്നതിനൊപ്പം എല്ലാ പരിശോധന ജോലികളും ഓട്ടോമാറ്റിക് ആയി സംവിധാനിക്കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു.

സ്വദേശികള്‍ക്ക് അനുയോജ്യമായ തൊഴില്‍ ലഭിക്കുകയും, സ്വകാര്യ മേഖലകളില്‍ സ്വദേശി യുവതീ യുവാക്കള്‍ക്ക് അഡീഷണല്‍ ജോലിക്ക് അവസരം ഉണ്ടാവുകയും ചെയ്യുന്നുവെന്നതാണ് ഇതിലൂടെയുള്ള ഫലം ലക്ഷ്യമാക്കുന്നത്.