പൊതുസ്ഥലങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതിന് തീ കത്തിച്ചാല്‍ 200 റിയാല്‍ വരെ പിഴ

ജിദ്ദ: പാര്‍ക്കുകളടക്കമുള്ള പൊതുസ്ഥലങ്ങളില്‍ ചിക്കന്‍ അടക്കമുള്ള മാംസാഹാരങ്ങള്‍ വേവിക്കുന്നതിനും ചുടുന്നതിനും വേണ്ടിയോ, മറ്റ് ഭക്ഷണങ്ങളുണ്ടാക്കുന്നതിനു വേണ്ടിയൊ, ഹുക്ക വലിക്കുവാന്‍ വേണ്ടിയോ തീ കത്തിക്കരുതെന്ന് സൗദി നഗര ഗ്രാമ വികസന മന്ത്രാലയം. ഇത്തരം പ്രവൃത്തികള്‍ പൊതുമര്യാദ നിയമത്തില്‍പെടും. ഇങ്ങിനെ ചെയ്യുന്നവര്‍ പിടികൂടപ്പെട്ടാല്‍ ആദ്യത്തെ പ്രാവശ്യം 100 റിയാലും പിന്നീട് ആവര്‍ത്തിക്കുന്ന പക്ഷം 200 റിയാല്‍ വരെ പിഴ അടക്കേണ്ടിവരുമെന്നും നഗര ഗ്രാമ വികസന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ഒഴിവു ദിവസങ്ങളില്‍ വിദേശികളും സ്വദേശികളും പാര്‍ക്കുകളിലോ ബീച്ചുകളിലോ ചെന്ന് ചിക്കന്‍ അടക്കമുള്ള മാംസാഹാരങ്ങള്‍ പാകം ചെയ്യുന്നതിന് ചെറിയ ഗ്യാസ് സ്റ്റൗ ഉപയോഗിക്കാറുണ്ട്. ഇത് പൊതുമര്യാദ നിയമത്തിന്റെ ലംഘനമായാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

19 ഇനങ്ങളിലായി പൊതുമര്യാദ നിയമങ്ങള്‍ അധികൃതര്‍ സൗദിയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. നിയമലംഘകര്‍ ചുരുങ്ങിയത് 50 റിയാലും കൂടിയാല്‍ 3000 റിയാലും പിഴ അടക്കേണ്ടിവരും.