അത്യാഹിത കേസുകള്‍ സ്വീകരിച്ചില്ലെങ്കില്‍ ആശുപത്രികള്‍ക്കെതിരെ നടപടി: ആരോഗ്യ മന്ത്രാലയം

ജിദ്ദ: അത്യാഹിത കേസുകളുമായെത്തുന്ന രോഗികളെ ചികിത്‌സിക്കുന്നത് താമസപ്പിക്കുകയൊ നിരസിക്കുകയോ ചെയ്താല്‍ കടുത്ത നിയമ നടപടി സ്വീകരിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അത്യാഹിത രീതിയിലുള്ള എല്ലാ രോഗികള്‍ക്കും പരമാവധി വേഗതയില്‍തന്നെ ചികിത്സയും പരിചരണവും നല്‍കണം. രോഗിയില്‍ ക്രിമിനല്‍ പശ്ചാത്തലമോ, പകര്‍ച്ചവ്യാധി രോഗമോ കണ്ടെത്തുന്ന പക്ഷം സുരക്ഷാ വിഭാഗത്തേയോ ആരോഗ്യ മന്ത്രാലയത്തെയോ മറ്റു പ്രത്യേകവിഭാഗത്തെയോ അറിയിക്കണമെന്നും മന്ത്രാലയം ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ആരോഗ്യ രംഗത്ത് സേവനം ചെയ്യുന്നതിനുള്ള നിയമാവലിയില്‍ ‘ഒരു രോഗിയോ മുറിവേറ്റ ആളോ ഗുരുതരാവസ്ഥയിലാണെന്ന് ബോധ്യമുള്ള ഒരു ആരോഗ്യ പരിശീലകന്‍, അദ്ദേഹത്തിന് സാധ്യമായ മെഡിക്കല്‍ സഹായം എക്രയുംവേഗം നല്‍കണം. അല്ലെങ്കില്‍ ആ വ്യക്തിക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം” എന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം സര്‍ക്കുലറിലൂടെ ആശുപത്രികളെ അറിയിച്ചു.

അത്യാഹിത വിഭാഗം എപ്പോഴും ജാഗ്രത പുലര്‍ത്തണം. ഗുരുതരമായ അവസ്ഥയില്‍ ഏതെങ്കിലും രോഗികള്‍ എത്തിയാല്‍ കഴിയുന്നത്ര വേഗത്തില്‍ രോഗിയുടെ ജീവനോ, അവയവമോ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതാണ്. രോഗിയുടെ വിവരങ്ങള്‍ ശേഖരിക്കുക, രേഖകള്‍ ഉറപ്പുവരുത്തുക തുടങ്ങിയ നിയമപരമായ ജോലികള്‍ ചികിത്‌സ ഉറപ്പുവരുത്തിയ ശേഷം ചെയ്താല്‍ മതിയെന്നും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.