ലിബിയന്‍ ഇരട്ടകളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ റിയാദില്‍ തുടങ്ങി

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായതും പ്രയാസമുള്ള ശാസ്ത്രക്രിയ

റിയാദ്: തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദ്ദേശപ്രകാരം സിറിയന്‍ സയാമീസ് ഇരട്ടകളായ ‘അഹമദ്’ ‘മുഹമ്മദ്’ എന്നീ ഇരട്ടക്കുട്ടികളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ ഇന്ന് രാവിലെ റിയാദിലെ നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിന് കീഴിലുള്ള കിംഗ് അബ്ദുള്ള ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍  തുടങ്ങി.

റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ചാരിറ്റി ട്രസ്‌റ് മേധാവിയും സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്തുന്ന ശസ്ത്രക്രിയ വിദഗ്ധനുമായ ഡോക്ടര്‍ അബ്ദുല്ല റബീഅയുടെ മേല്‍നോട്ടത്തില്‍ 35 വിദഗ്ധ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തുന്നത്.

ഇരട്ടകുട്ടികള്‍ പരസ്പരം നെഞ്ചിന് താഴെയും അടിവയറ്റിലും ഒട്ടിപ്പിടിച്ച നിലയിലാണ്. ദഹനേന്ത്രീയം മൂത്രനാളം, ജനനേന്ദ്രിയം എന്നിവ പരസ്പരം പങ്കുവെക്കുന്നുണ്ട്. 11 ഘട്ടങ്ങളിലായി 15 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ശസ്ത്രക്രിയ വിജയിക്കുവാനുള്ള സാധ്യത 70 ശതമാനമാണ്. ഇക്കാര്യങ്ങളെല്ലാം കുട്ടികളുടെ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായതും വളരെ പ്രയാസമുള്ള ശാസ്ത്രക്രിയയാണെന്നും അതീവ ജാഗ്രതയും വൈദഗ്ധ്യവും ഇതിനാവശ്യമാണെന്നും ഡോക്ടര്‍ റബീഅ വ്യക്തമാക്കി.
ശാസ്ത്രക്രിയക്കായി കുട്ടികളെ രക്ഷിതാക്കളുടെ കയ്യില്‍ നിന്നും കൊണ്ടുപോകുമ്പോള്‍ ഡോക്ടര്‍ റബീഅ രക്ഷിതാക്കളെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. നിങ്ങളുടെ കുട്ടികള്‍ ഏറ്റവും സുരക്ഷിത കാരങ്ങളിലാണെന്നും ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം രക്ഷിതാക്കളോട് പറഞ്ഞു.