ലേണ്‍ ദി ഖുര്‍ആന്‍ പരീക്ഷ: വിവിധ കേന്ദ്രങ്ങളിലായി ആയിരങ്ങള്‍ പങ്കെടുത്തു

അഫ്ഷിന്‍

റിയാദ്: സൗദി അറേബ്യയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ വെച്ച് നടന്ന ലേണ്‍ ദി ഖുര്‍ആന്‍ വാര്‍ഷിക പരീക്ഷയില്‍ സ്ത്രീകളടക്കം ആയിരങ്ങള്‍ പങ്കെടുത്തു.
മര്‍ഹൂം അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷയിലെ ‘തബാറക്ക’ ജുസ്അ് അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷം പരീക്ഷ നടന്നത്. മലയാളത്തിന് പുറമെ കന്നട ഭാഷയിലും പരീക്ഷകള്‍ നടന്നു.

മലയാളത്തിലും ഇംഗ്‌ളീഷിലുമായി നടന്ന കുട്ടികളുടെ പരീക്ഷയില്‍ അഞ്ഞൂറില്‍പരം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു.
റിയാദില്‍ നാല് കേന്ദ്രങ്ങളിലായി നടന്ന പരീക്ഷകള്‍ക്ക് മുഹമ്മദ് സുല്‍ഫിക്കര്‍, അഷ്‌റഫ് തിരുവനന്തപുരം, അംജദ് അന്‍വാരി, റഷീദ് വടക്കന്‍, സാജിദ് മുഹമ്മദ് കൊച്ചി, ഫസല്‍, അന്‍വര്‍ വള്ളിക്കുന്ന്, നാസര്‍ മാസ്റ്റര്‍, സലീം ചാലിയം, ഹസീന കോട്ടക്കല്‍, സ്മിത ടീച്ചര്‍, സൈറ മുജീബ്, നസ്‌റിന്‍ അബ്ദുല്‍ ജലാല്‍, ലുബ്‌ന ഫൈസല്‍, തനു വാജിദ് എന്നിവര്‍ നേതൃത്വം നല്‍കി.

മുന്‍വര്‍ഷങ്ങളേക്കാള്‍ പരീക്ഷാര്‍ത്ഥികള്‍ പങ്കെടുത്തത് ലേണ്‍ ദി ഖുര്‍ആന്‍ പദ്ധതിയുടെ സ്വീകാര്യതയായി കാണുന്നവെന്ന് അബ്ദുല്‍ ഖയ്യൂം ബുസ്താനി, അബ്ദുസ്സലാം ബുസ്താനി, ഫൈസല്‍ ബുഖാരി എന്നിവര്‍ പറഞ്ഞു.

അടുത്ത വര്‍ഷം നടക്കുന്ന ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തില്‍ വിജയികളെ ആദരിക്കുമെന്ന് അബൂബക്കര്‍ എടത്തനാട്ടുകര, അബ്ദുറസാഖ് സ്വലാഹി, സഅദ് സ്വലാഹി എന്നിവര്‍ അറിയിച്ചു.