പ്രവിലേജ് ഇഖാമ വിതരണം തുടങ്ങി; ആദ്യഘട്ടത്തില്‍ 73 പേര്‍ക്ക്

റിയാദ്: സൗദി അറേബ്യ പുതുതായി സംവിധാനിച്ച പ്രവിലേജ് ഇഖാമയുടെ വിതരണം തുടങ്ങിയതായി പ്രവിലേജ് ഇഖാമ സെന്റര്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 19 രാജ്യങ്ങളില്‍ നിന്നായി 73 പേര്‍ക്കാണ് പ്രവിലേജ് ഇഖാമ വിതരണം ചെയ്തത്. നിയമപരമായുള്ള പ്രത്യേക നിബന്ധനകളും ചട്ടങ്ങളും പൂര്‍ത്തിയാക്കി അപേക്ഷിച്ചവരില്‍ നിന്നുള്ളവര്‍ക്കാണ് ഇഖാമ നല്‍കിത്തുടങ്ങിയത്.

ഒന്നാം ഘട്ടത്തില്‍ തന്നെ പ്രവിലേജ് ഇഖാമ ലഭിച്ചവരില്‍ രാജ്യത്ത് നിയമപരമായി താമസിക്കുന്ന വിദേശിയുമുണ്ട്. രാജ്യത്തിന്റെ പുറത്തുനിന്നുള്ളവരുമുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ ഇവരുടെ അപേക്ഷകള്‍ നിയമപരമായാണോ എന്നുള്ള കൃത്യമായ പഠനത്തിന് വിധേയമാക്കിയിരുന്നു.

ആദ്യഘട്ടത്തില്‍ 73 പേര്‍ക്കാണ് പ്രവിലേജ് ഇഖാമ ലഭിച്ചത്. അതില്‍ നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, കുടുംബസമേതം സൗദിയില്‍ സ്ഥിരതാമസമാക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ തുടങ്ങിയവരാണുള്ളത്. ബാക്കിയുള്ള അപേക്ഷകരുടെ വിവരങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ മാസങ്ങളില്‍ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ആയിരക്കണക്കിന് അപേക്ഷകള്‍ ലഭിച്ചതായി പ്രവിലേജ് ഇഖാമ സെന്റര്‍ വെളിപ്പെടുത്തി. ഇഖാമ സെന്റെിലെ ഒരു വിദഗ്ധ സംഘം ഉള്‍ക്കൊള്ളുന്ന സമിതി ഇവരുടെ അപേക്ഷകള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അപേക്ഷകരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇഖാമ സെന്റെര്‍ അറിയിച്ചു.

അതേസമയം പ്രിവിലേജ് ഇഖാമ ലഭിക്കുവാന്‍ താല്‍പര്യമുള്ള ഏതൊരു വ്യക്തിക്കും ഇപ്പോഴും അവസരമുണ്ടെന്നും saprc.gov.sa  എന്ന പോര്‍ട്ടറിലൂടെ നിബന്ധനകള്‍ പൂര്‍ത്തിയാക്കി അപേക്ഷിക്കാവുന്നതാണെന്നും പ്രവിലേജ് ഇഖാമയുടെ വിതരണം ഘട്ടം ഘട്ടമായി തുടര്‍ന്നുകൊണ്ടിരിക്കുമെന്നും ഇഖാമ സെന്റെര്‍ മേധാവി ബന്ദര്‍ ആബിദ് വ്യക്തമാക്കി.