ബിനാമി ഇടപാടുകള്‍ അറിയിച്ചതിന് 90,000 റിയാല്‍ പാരിതോഷികം നല്‍കി

പാരിതോഷികം നല്‍കിയത് സൗദി വാണിജ്യ നിക്ഷേപ മന്ത്രാലയം
സ്വദേശി പൗരന്, 90,000 റിയാല്‍ പാരിതോഷികം
ബിനാമി ഇടപാട് നടത്തിയത് സ്വദേശിയുമായി ചേര്‍ന്ന് രണ്ട് ലബനോന്‍ പൗരന്മാര്‍

റിയാദ്: ബിനാബി ഇടപാടുകള്‍ നടക്കുന്നുവെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചതിന് സൗദി വാണിജ്യ നിക്ഷേപ മന്ത്രാലയം ഒരു സ്വദേശി പൗരന് 90,000 റിയാല്‍ പാരിതോഷികമായി നല്‍കി. റിയാദില്‍ ഒരു സ്വദേശിയും രണ്ട് ലബനോന്‍ പൗരന്മാരും ചേര്‍ന്ന് നടത്തിവരികയായിരുന്ന ബിനാമി ഇടപാടുകളാണ് സ്വദേശി അധികൃതരെ അറിയിച്ചത്. ബിനാമി നടത്തിപ്പുകാരില്‍ നിന്നും പിഴയായി ഈടാക്കിയ സംഖ്യയുടെ 30 ശതമാനമാണ് പാരിതോഷികംമായി നല്‍കിയത്. ആഘോഷങ്ങള്‍ക്കും ഈവെന്റുകള്‍ക്കും ആവശ്യമായ സാധനങ്ങള്‍ വില്‍ക്കുന്ന ഷോപ്പായിരുന്നു ബിനാമിയായി സ്വദേശിയുടെ സഹായത്തോടെ വിദേശികള്‍ നടത്തിയിരുന്നത്.

ഈ സ്ഥാപനത്തിന്റെ നടത്തിപ്പില്‍ നിയമപരമായ അസ്വാഭാവികത കണ്ടെത്തിയ മറ്റൊരു സ്വദേശി വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലെ ആശയ വിനിമയ നമ്പറായ 1900 ലേക്ക് വിളിച്ചു വിവരം പറയുകയായിരുന്നു. ഉടന്‍ തന്നെ മന്ത്രാലയം അധികൃതര്‍ വന്ന് പരിശോധിക്കുകയും നിയമ ലംഘനം കണ്ടെത്തുകയും കേസ് ജനറല്‍ പ്രോസിക്യൂഷന് വിടുകയുമായിരുന്നു.

പിന്നീട് ഇവര്‍നടത്തിയിരുന്ന ഷോപ്പ് പൂട്ടി സീല്‍വെക്കുവാനും റജിസ്‌ട്രേഷന്‍ പിന്‍വലിക്കുകയും ചെയ്തു. ബിനാമി ഇടപാടിന് കൂട്ടുനിന്ന സ്വദേശിയെ ബിസിനസ് നടത്തുന്നതില്‍ നിന്നും തടഞ്ഞു. രണ്ടു വിദേശികളെയും രാജ്യത്ത് നിന്നും ആജീവനാന്തം നാടുകടത്തുവാനും കോടതി വിധിക്കുകയുണ്ടായി.