ഡ്രൈവിംഗ് ഫീസില്‍ വിവേചനം അവസാനിപ്പിക്കണമെന്ന് ശക്തമായ ആവശ്യം

സ്ത്രീകളുടെ ലൈസന്‍സിന് പുരുഷന്മാരുടെതിനേക്കാള്‍ ഇരട്ടിയിലധികം ഫീസ്

മക്ക: ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുവാനായി വന്ന സ്ത്രീകള്‍ കഴിഞ്ഞ ദിവസം സ്ത്രീകളുടെ ഡ്രൈവിംഗ് പരിശീലന സ്‌കൂളില്‍ പ്രതിഷേധമറിയിച്ചു. ഡ്രൈവിംഗ് അറിയാത്ത സ്ത്രീകള്‍ പരിശീലനംനേടി ലൈസന്‍സ് ലഭിക്കണമെങ്കില്‍ ഉയര്‍ന്ന ഫീസ് ചുമത്തിയതിനെതിരെ പ്രതിഷേധിച്ചായിരുന്നു ഡ്രൈവിംഗ് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയത്.
2520 റിയാലാണ് ഒരു വനിതക്ക് ഡ്രൈവിംഗ് ലൈസന്‍സിന് ഫീസായി നിശ്ചയിച്ചിട്ടുള്ളത്. ഇത് പുരുഷന്മാരുടെ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിനുള്ള ഫീസിന്റെ ഇരട്ടിയിലധികം വരും.

ഡ്രൈവിങ് ലൈസന്‍സിന്റെ വിഷയത്തില്‍ സ്ത്രീപുരുഷ വിവേചനം പാടില്ലെന്നും സൗദിയുടെ എല്ലാ ഭാഗത്തും സ്ത്രീകള്‍ക്ക് ഏകീകൃത ലൈസന്‍സ് ഫീ നിശ്ചയിക്കണമെന്നും പുരുഷന്മാരുടെ ഫീസിനോട് സമാനമായ ഫീസ് തന്നെ നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഡ്രൈവിംഗ് സ്‌കൂളിലേക്ക് പ്രതിഷേധവുമായി സ്ത്രീകള്‍ തള്ളിക്കയറിയത്. നിരവധി സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുവാന്‍ താല്പര്യമുണ്ടെങ്കിലും ഉയര്‍ന്ന ഫീസ് മൂലം പലരുടെയും ആഗ്രഹങ്ങള്‍ നടക്കാതെ പോവുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ‘കച്ചവടവും ലാഭവും” എന്ന പേരിലാണ് സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഇതുമായി ബന്ധപ്പെട്ട് സൗദിയിലെ ഒരു പ്രമുഖ പ്രാദേശിക പത്രം ഈ ഉയര്‍ന്ന ഫീസിന്റെ കാരണം എന്താണെന്നും ഇതില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നും അധികൃതരോട് അന്വേഷിച്ചപ്പോള്‍ ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതുവരെ യാതൊരു മറുപടിയും ലഭിച്ചിട്ടില്ലെന്നാന്ന റിപ്പോര്‍ട്ട് ചെയ്തു.

സ്ട്രീകളുടെ ഡ്രൈവിംഗ് ഫീസ് ഇനം തിരിച്ചത് ഇങ്ങിനെയാണ്:
ബൗദ്ധിക പരിശീലനം 8 മണിക്കൂര്‍ 600 റിയാല്‍.
അനുകരണ പരിശീലനം, 2 മണിക്കൂര്‍ 150 റിയാല്‍.
പ്രാക്ടിക്കല്‍ പരിശീലനം 20 മണിക്കൂര്‍, 1500 റിയാല്‍.
ബൗദ്ധിക പരിശോധനം 75 റിയാല്‍.
പ്രാക്റ്റിക്കല്‍ പരിശോധനം 75 റിയാല്‍
5 ശതമാനം വാറ്റ്. 125 റിയാല്‍
ആകെ: 2250 റിയാല്‍.

പുരുഷന്മാരുടെ ഡ്രൈവിംഗ് ഫീസ്:
ഡ്രൈവിങ് സ്‌കൂള്‍ ഫീ 450 റിയാല്‍
5 വര്‍ഷ കാലാവധിയുള്ള ലൈസന്‍സ് 200 റിയാല്‍
10 വര്‍ഷ കാലാവധിയുള്ള ലൈസന്‍സ് 500 റിയാല്‍.