ബിനീഷ് ബാസ്റ്റിൻ- അനിൽ രാധാകൃഷ്ണ മേനോൻ പ്രശ്നം ഒത്തുതീർപ്പാക്കി

അനിൽ രാധാകൃഷ്ണ മേനോൻെറ സിനിമയിൽ അഭിനയിക്കില്ലെന്ന് ബിനീഷ് ബാസ്റ്റിൻ
കൊച്ചി: നടൻ ബിനീഷ് ബാസ്റ്റിന് അപമാനം നേരിട്ട വിഷയത്തിൽ ചേർന്ന മധ്യസ്ഥ ചർച്ച അവസാനിച്ചു. ഒരുമിച്ച് വാർത്താസമ്മേളനത്തിനെത്തിയ അനിൽ രാധാകൃഷ്ണ മേനോനും ബിനീഷ് ബാസ്റ്റിനും പ്രശ്നങ്ങൾ അവസാനിച്ചതായി വ്യക്തമാക്കി.
അനിൽ രാധാകൃഷ്ണ മേനോനെതിരെ നടപടി ഒന്നുമില്ലെന്ന് ഫെഫ്ക്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. ബിനീഷ് ബാസ്റ്റിൻ വിഷയത്തിൽ അനിൽ രാധാകൃഷ്ണ മേനോന് ജാഗ്രതക്കുറവുണ്ടായി. അദ്ദേഹം നേരത്തേ തന്നെ ഖേദപ്രകടനം നടത്തിയ സ്ഥിതിക്ക് ഇനി മാപ്പു പറയേണ്ട ആവശ്യമില്ല.
എന്നാൽ അനിൽ രാധാകൃഷ്ണ മേനോൻെറ സിനിമയിൽ അവസരം ലഭിച്ചാൽ ഇനി അഭിനയിക്കുമോ എന്ന മാധ്യമപ്രവർത്തരുടെ ചോദ്യത്തിന് അഭിനയിക്കില്ല എന്ന് ബിനീഷ് ബാസ്റ്റിൻ ഉത്തരം നൽകി. തുടർന്ന് ഇരുവരും ആലിംഗനം ചെയ്തു. പിന്നാലെ വാർത്താസമ്മേളന ഹാളിൽ നിന്ന് ബിനീഷ് ബാസ്റ്റിൻ പുറത്തേക്കിറങ്ങി.
ലോകത്ത് പുതിയ തൊഴിൽ സംസ്കാരങ്ങൾ വരുമ്പോൾ സിനിമ മേഖലയിലും അത് പ്രതിഫലിക്കും. ഇക്കാര്യത്തിൽ ഫെഫ്ക അംഗങ്ങളെ ബോധവൽക്കരിക്കും. അതേസമയം സിനിമയിൽ ജാതീയ വേർതിരിവ് ഇല്ലെന്ന് ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു






