ലോകത്തെ ഏറ്റവും വലിയ ഖുര്‍ആന്‍ ശില്‍പം മക്കയില്‍

36 മീറ്റര്‍ നീളവും 24 മീറ്റര്‍ വീതിയുമുള്ള ശില്‍പം ‘അല്ലാഹ്” മാതൃകയിലാണ് നിര്‍മ്മിക്കുന്നത്.

മക്ക: ലോകത്തെ ഏറ്റവും വലിയ വിശുദ്ധ ഖുര്‍ആന്‍ ശില്‍പത്തിന്റെ നിര്‍മ്മാണത്തിന് താമസിയാതെ തുടക്കമിടുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത രണ്ടു മാസങ്ങള്‍ക്കുള്ളിലായി സ്തൂപത്തിന്റെ നിര്‍മ്മാണം മക്കയിലെ മൂന്ന് നിര്‍ദ്ദിഷ്ട സ്ഥലങ്ങളിലൊന്നില്‍ നടക്കുമെന്നാണറിയുന്നത്. 36 മീറ്റര്‍ ഉയരത്തില്‍ അഞ്ച് സ്തൂപങ്ങളോടുകൂടിയുള്ള ശില്‍പമാണ് നിര്‍മ്മിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ്ണമായും കൊത്തിപ്പതിപ്പിച്ചിട്ടുള്ള മാര്‍ബിള്‍ ഫലകങ്ങള്‍കൊണ്ട് അഞ്ച് സ്തൂപങ്ങളുടെയും ചുറ്റുഭാഗത്തും ഘടിപ്പിക്കും.

മാര്‍ബിള്‍ കല്ലുകളില്‍ വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ്ണമായും കൊത്തിവെച്ചിട്ടുള്ളത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.  വര്‍ഷങ്ങള്‍ക്കുമുമ്പ്, അലക്‌സാഡ്രിയ സര്‍വകലാശാലയിലെ ഫൈന്‍ ആര്‍ട്‌സ് ഫാക്കല്‍റ്റി ഡീന്‍ പ്രൊഫസര്‍ മുഹമ്മദ് ശാക്കിര്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളോട് കോളേജില്‍ നിന്നും ബിരുദം നേടുന്നതിന് മുമ്പ് പൗരാണിക മുസ്ഹഫ് ലിപികള്‍ 600 വര്‍ഷം പഴക്കമുള്ള മാര്‍ബിള്‍ ഫലകത്തില്‍ കൊത്തിവെച്ചു  പകര്‍ത്തുവാന്‍ ചുമതലപ്പെടുത്തി. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ഥികള്‍ അത് പൂര്‍ത്തിയാക്കുകയും ചെയ്തു.

ആ ശിലാ ഫലകങ്ങള്‍ മുന്‍ ജിദ്ദാ മേയര്‍ വാങ്ങുകയും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം  വിശുദ്ധ മക്ക നഗരസഭക്ക്  ദാനം ചെയ്യുകയും ചെയ്തു. വിശുദ്ധ മക്ക സന്ദര്‍ശിക്കുന്നവര്‍ക്കും തീര്‍ത്ഥാടനത്തിനായി അഷ്ടദിക്കുകളില്‍ നിന്ന് വരുന്നവര്‍ക്കും നാലു ഭാഗത്തുനിന്നും കാണാനാവുന്ന രീതിയില്‍ മക്കയുടെ സുപ്രധാന സ്ഥലത്ത് സ്ഥാപിക്കുന്നതിനായി ഇപ്പോഴും ആ ശിലാഫലകങ്ങള്‍ നഗരസഭ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്.

മൂന്ന് നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ നിന്നും വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ്ണമായും കൊത്തിവെക്കപ്പെട്ട ലോകത്തെ ഏറ്റവും വലിയ ശില്‍പം നിര്‍മ്മിക്കുവാന്‍ കൂടുതല്‍ സാധ്യതയുള്ളത് ജിദ്ദ മക്ക എക്‌സ്‌പ്രെസ്സ് ഹൈവേയും മക്കയിലെ തേര്‍ഡ് റിംഗ് റോഡും ചേരുന്ന അല്‍ ഹംറാ പ്രദേശത്തായിരിക്കും സ്തൂപം സ്ഥാപിക്കുക. ഈ സ്ഥലത്തിന് പുറമെ ആയിഷ മസ്ജിദിനടുത്തുള്ള ഹുസൈനിയ്യ പാര്‍ക്ക്, മിസ്ഫലയിലെ പടിഞ്ഞാറുഭാഗത്തുള്ള ചത്വരം എന്നിവയും സ്തൂപം നിര്‍മ്മാണത്തിന് കണ്ടെത്തിയ സ്ഥലങ്ങളാണ്. അടുത്ത രണ്ടു മാസങ്ങള്‍ക്കുള്ളിലായി ഇതിന്റെ നിര്‍മ്മാണ ജോലികള്‍ക്ക് തുടക്കം കുറിക്കും. വിശുദ്ധ ഖുര്‍ആന്‍ ഉല്ലേഖനം ചെയ്യപ്പെട്ട മാര്‍ബിള്‍ ശിലാ ഫലകങ്ങള്‍ അഞ്ച് സ്‌ളാബിന്റെ സ്തൂപത്തില്‍ ഘടിപ്പിക്കും. ഒരു വര്‍ഷം കൊണ്ട്  പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഞ്ച് സ്‌ളാബിന്റെ വലിയ സ്തൂപങ്ങള്‍ നിര്‍മ്മിച്ച് അതില്‍ 600 വര്‍ഷം പഴക്കമുള്ള വിശുദ്ധ ഖുര്‍ആന്‍ എഴുതപ്പെട്ട മാര്‍ബിള്‍ കഷ്ണങ്ങള്‍ ഘടിപ്പിക്കും.

ഓരോ മാര്‍ബിള്‍ കഷ്ണങ്ങളും രണ്ട് സ്‌ക്വയര്‍ മീറ്റര്‍ അളവിലാണുള്ളത്. വാര്‍പ്പിന്റെ സ്തൂപങ്ങള്‍ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ 36 മീറ്റര്‍ ഉയരമുണ്ടാവും. അഞ്ച് തൂണുകളുടെയും മൊത്തം വീതി 24 മീറ്ററായിരിക്കും ഉണ്ടാവുക. ഈ വിശുദ്ധ ഖുര്‍ആന്‍ ശില്‍പത്തിന്റെ വിദൂര ദൃശ്യം അറബിയില്‍ അല്ലാഹു എന്ന നാമത്തിന്റെ മാതൃകയിലാണ് ഉണ്ടാവുക.