ദുരിത  ജീവിതത്തിനു വിട, ഇന്ത്യക്കാര്‍ നാട്ടിലെത്തി

വാദി ദവാസിര്‍: ജീവിതം കരുപ്പിടിപ്പിക്കാം എന്ന പ്രതീക്ഷയോടെ  സൗദിയില്‍  എത്തിയ നാല് ഇന്ത്യക്കാര്‍ സ്പോന്സരുടെ പീഡനം സഹിക്കവയ്യാതെ അവസാനം നാട്ടിലേക്ക് മടങ്ങി . യു പി സ്വദേശികളായ  ഷാരൂഖ്‌ , മുകേഷ്  കുമാര്‍, ശരവന്‍ കുമാര്‍,   രാജസ്ഥാന്‍ സ്വദേശിയായ  ഭവന്‍ സിംഗ്  എന്നിവരാണ് എട്ടു മാസത്തെ ദുരിത ജീവിതത്തിനു ശേഷം നാട്ടിലേക്ക്  മടങ്ങിയത്.

ഒന്നര ലക്ഷം രൂപ വീതം നാട്ടിലെ ട്രാവല്‍ എജെന്സിക്ക് നല്‍കിയാണ്‌  നാല് പേരും വീട്ടു ഡ്രൈവര്‍ വിസയില്‍ വാദി ദാവാസിരില്‍ ജോലിക്കെത്തുന്നത്‌ . ഖമീസ് മുശൈത്ത് സ്വദേശിയായ സ്പോന്സരുടെ കീഴില്‍  ജെ സി ബിയുടെ പുറംപണി കരാരുകാരായിരുന്നു ഇവര്‍. തുടക്കം മുതല്‍ തന്നെ ശാരീരിക ആക്രമണങ്ങള്‍  ഉൾപ്പെടെ പീഡനങ്ങള്‍ ആയിരുന്നു. ആദ്യ മൂന്നു  മാസം  ശമ്പളം നല്‍കിയെങ്കിലും പിന്നീടു അതും മുടങ്ങി.

മര്‍ദ്ദനം സഹിക്കവയ്യാതെ ലേബര്‍ കോര്‍ട്ടില്‍ പരാതി നല്‍കുവാന്‍ പോയ ഇവരെ ഇതറിഞ്ഞ സ്പോന്‍സര്‍ ഹുരൂബ് ആക്കുകയായിരുന്നു. കഴിക്കാന്‍  ഭക്ഷണമോ  കിടക്കാന്‍ റൂമോ ഇല്ലാതെ പാര്‍ക്കില്‍ കഴിയവേ ആണ്  സോഷ്യല്‍ ഫോറം വാദി ദവാസിര്‍ പ്രവര്‍ത്തകരായ ലത്തീഫ്  മാനന്തേരി , അബ്ദുല്‍ ഗഫൂര്‍ തിരുനാവായ എന്നിവരുടെ ശ്രദ്ധയില്‍ ഇവര്‍ പെടുന്നത്.  പിന്നീട് ഇവര്‍ക്കായി നിയമ നടപടികള്‍ നടത്തിയ ഫോറം പ്രവര്‍ത്തകര്‍ താല്‍കാലികമായി താമസ സൗകര്യവും ഭക്ഷണവും ഒരുക്കി.  ഹുരൂബ് ഒഴിവാക്കി നാട്ടിലേക്ക് കയറ്റി അയക്കുവാന്‍ സ്പോന്സരോട് പാസ്പോര്‍ട്ട്‌ ആവശ്യപെട്ടപ്പോള്‍ പതിനായിരം റിയാല്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ടു.

സ്പോന്‍സര്‍ പാസ്പോര്‍ട്ട്‌ നല്‍കില്ല എന്ന നിലപാട് സ്വീകരിച്ചതിനാല്‍ യാത്ര നടപടികള്‍ വീണ്ടും നീളുകയായിരുന്നു. പാസ്പോർട്ട് മേധാവി  നേരിട്ട് സ്പോന്സരുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അവസാനം ജവാസാത്ത് മേധാവിയുടെ   നിര്‍ദേശ പ്രകാരം  റിയാദിലെ തര്‍ഹീല്‍ വഴി എംബസ്സി ഔട്ട്‌ പാസ്‌ വാങ്ങി നാട്ടിലേക്ക് പോകുകയായിരുന്നു. നാല് പേര്‍ക്കുമുള്ള   ടിക്കറ്റ്‌ സൗദി ഗവര്‍ന്മെന്റ് നല്‍കി.

ദുരിതകാലത്ത് കൈത്താങ്ങായി നിന്ന ഫോറം പ്രവര്‍ത്തകരേ നാട്ടില്‍ നിന്നും വിളിച്ചു ഇവര്‍  നന്ദി അറിയിച്ചു.