യു എ പി എ സംഭവം; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ്

മലപ്പുറം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. യു ഡി എഫ് ഭരണകാലത്ത് യു എ പി എ കരിനിയമമാണെന്ന് പറഞ്ഞ് സമരം  സംഘടിപ്പിച്ചവര്‍ തന്നെയാണ് ഭരണത്തിലെത്തിയപ്പോള്‍ കരിനിയമം നടപ്പാക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ കരിനിയമത്തിനെതിരെ മുന്നണിക്കകത്ത് നിന്ന് നിലവിളിച്ചതുകൊണ്ട് കാര്യമില്ല.

ഒന്നുകില്‍ ഉള്ളില്‍ നിന്ന് എതിര്‍ത്ത് ഇല്ലാതാക്കാന്‍ കഴിയണം. അല്ലെങ്കില്‍ പുറത്ത് വന്ന് തോല്‍പ്പിക്കണം. ഞങ്ങളൊക്കെ ചെയ്യുന്നത് പോലെയാണ് സി പി ഐ ചെയ്യേണ്ടത്. എല്ലാക്കാലത്തും യു എ പി എക്കെതിരായ നിലപാടാണ് മുസ്‌ലിം ലീഗ് സ്വീകരിച്ചിരുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പുറത്ത് വരണോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. ഉപദേശം കൊടുക്കുന്നില്ല. ഉള്ളില്‍ നില്‍ക്കുന്നവര്‍ അത് അകത്ത് എതിര്‍ത്ത് ഇല്ലാതാക്കാനുള്ള കരുത്ത് കാണിക്കുകയണ് വേണ്ടതെന്നും കുഞ്ഞാലിക്കുിട്ടി പറഞ്ഞു. ഇവിടെ നമ്മള്‍ ഇടയ്ക്കിടയ്ക്ക് കരച്ചില്‍ കേള്‍ക്കും. പക്ഷേ റിസള്‍ട്ട് ഉണ്ടാകുന്നില്ല. തൊട്ടതിനൊക്കെ നാട്ടുകാരുടെ മുന്നില്‍ കരയുന്നതിന് പകരം യു എ പി എ ഇട്ടതിനൊക്കെ കരുത്ത് കാട്ടുകയാണ് സി പി ഐ ചെയ്യേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇത്രയും നിസാരമായ കുറ്റത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യു എ പി എ ചുമത്തിയത് സര്‍ക്കാര്‍ ഗൗരവമായി അലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് പൊളിറ്റിക്കല്‍ അഡൈ്വസിനനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്നാണ് സമീപ കാലത്തെ പോലീസ് ഇടപെടലുകളില്‍ നിന്ന് വ്യക്തമാകുന്നതെന്നനും മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.