ഫിറോസ് കുന്നംപറമ്പിലിനെതിരെ പോലീസ് അന്വേഷണം തുടങ്ങി; ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും

പാലക്കാട്: ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. സോഷ്യല്‍ മീഡിയ വഴി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിലാണ് അന്വേഷണം. തിരുവനന്തപുരം മണക്കാട് സ്വദേശി ആഷിഷ് സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതി പ്രകാരം ആലത്തൂര്‍ പോലീസാണ് കേസെടുത്തത്.

ഫിറോസ് കുന്നംപറമ്പിലിന്റെ വിലാസം ആലത്തൂര്‍ പോലീസ് സ്റ്റേഷന് കീഴിലായതിനാലാണ് പരാതി ഇവിടെക്ക് കൈമാറിയത്. സോഷ്യല്‍ മീഡിയ വഴി ഫിറോസ് നടത്തിയ വേശ്യ പരാമര്‍ശമാണ് കേസിന് കാരണം. മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി എം സി ഖമറുദ്ദീന്റെ പ്രചാരണ യോഗത്തില്‍ ഫിറോസ് പങ്കെടുത്തതിനെ വിമര്‍ശിച്ച് കെ എസ് യു മലപ്പുറം മുന്‍ ജില്ലാ നേതാവ് ജസ്ല മാടശേരി രംഗത്തുവന്നിരുന്നു. തൊട്ടുപിന്നാലെയാണ് പേര് പരാമര്‍ശിക്കാതെ ഫിറോസ് മോശം പരാമര്‍ശം ഫേസ്ബുക്ക് ലൈവിലൂടെ നടത്തിയത്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.
ഫിറോസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ജസ്ല രംഗത്തുവന്നിരുന്നു. ഫിറോസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജസ്ല പറഞ്ഞിരുന്നു. തുടര്‍ന്നാണ് പൊതുപ്രവര്‍ത്തകന്‍ ആഷിഷ് സംസ്ഥാന പോലീസ് മേധാവിക്ക് വിഷയത്തില്‍ പരാതി നല്‍കിയത്. പോലീസ് അന്വേഷണം ആരംഭിച്ചു. ഫിറോസിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.

സംഭവം വിവാദമായതോടെ പിന്നീട് ഫിറോസ് മാപ്പ് പറഞ്ഞിരുന്നു. വേശ്യാ പരാമര്‍ശം പ്രത്യേക മാനസികാവസ്ഥയില്‍ വന്നുപോയതാണെന്നും അത്തരം വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നുവെന്നും ഫിറോസ് പറഞ്ഞിരുന്നു.