ഷോര്‍ട്ട് ധരിക്കുന്നത് നിയമ വിരുദ്ധമല്ല.

ഷോര്‍ട്ട് ധരിക്കുന്നത് നിയമ വിരുദ്ധമല്ല.

റിയാദ്: ഷോര്‍ട്ട് (ട്രൗസര്‍) ധരിച്ചു പുറത്തിറങ്ങുന്നത് പൊതുമര്യാദ നിയമത്തിന് വിരുദ്ധമാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്ന പ്രചാരണം ശരിയല്ലെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

പൊതുമര്യാദസംരക്ഷണ നിയമാവലിയിലെ ഏഴ്, ഒമ്പത് ഖണ്ഡികകള്‍ പൊതുമര്യാദക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ അതേ നിയമാവലിയില്‍ പറയുന്ന പ്രകാരം തന്നെ ശിക്ഷിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

നിയമാവലിയില്‍ സൂചിപ്പിക്കാത്ത വിഷയത്തില്‍ ശിക്ഷാ നടപടി സ്വീകരിക്കുന്നതും പിഴ ചുമത്തുന്നതും അംഗീകരിക്കാനാവില്ല. പൊതുമര്യാദ സംരക്ഷണപ്രകാരം പിഴ ചുമത്തപ്പെട്ട വ്യക്തിക്ക് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന അഡ്മിനിസ്‌ട്രേഷന്‍ കോടതിയില്‍ പരാതിപറയാനുള്ള അവകാശമുണ്ട്. ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന ‘മഹസര്‍’ സമ്പൂര്‍ണ്ണമാവണമെന്നും നിയമലംഘനം പ്രവര്‍ത്തിച്ച വ്യക്തിയുടെ പേര് വ്യക്തിഗത വിവരങ്ങള്‍, ഫോണ്‍ നമ്പര്‍, നിയമലംഘനത്തിന്റെ വകുപ്പ്, സ്ഥലം, തിയ്യതി എന്നിവക്ക് പുറമെ, നിയമലംഘനം പിടിക്കുവാനുള്ള കാരണം, പിടിച്ച ഓഫിസറുടെ പേര് ഐഡന്റിറ്റി നമ്പര്‍, ഒപ്പ് തുടങ്ങിയവ കൃത്യമായും വ്യക്തമായും ‘മഹസറില്‍’ രേഖപ്പെടുത്തണമെന്നും നിയമമുണ്ട്.

അതേസമയം, പൊതുമര്യാദ നിയമ ലംഘന പ്രകാരം കഴിഞ്ഞ ദിവസം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1137 പേരെ പിടികൂടി. ഏറ്റവും കൂടുതല്‍ പിടികൂടിയത് മക്ക പ്രവിശ്യയില്‍ നിന്നാണ്. 228 പേയൊണ് മക്ക പ്രവിശ്യയില്‍നിന്നും പിടികൂടിയത്. മക്ക പ്രവിശ്യ കഴിഞ്ഞാല്‍ റിയാദില്‍ 130 പേര്, അല്‍ഖസീം 129, മദീന മുനവ്വറ 125, ജിസാന്‍ 114, നോര്‍ത്ത് പ്രവിശ്യ 113,  അസീര്‍ 80, കിഴക്കന്‍ പ്രവിശ്യ 78, തബൂക്ക് 41, ഹാഇല്‍ 40, അല്‍ ജൗഫ് 28, നജ്‌റാന്‍ 16,  അല്‍ബാഹ 14 എന്നിങ്കനെയാണ് പിടികൂടപ്പെട്ടവരുടെ എണ്ണം.

അടിവസ്ത്രം ധരിച്ചെത്തിയതും, ഉറക്ക വസ്ത്രം (സ്‌ലിപ്‌വേയര്‍) ധരിച്ചെത്തിയതുമായ 650 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. അനുയോജ്യമല്ലാത്ത വസ്ത്രം ധരിച്ചതിന്റെ പേരില്‍ 326 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ബാങ്കിന്റെയും നിസ്‌കാരത്തിന്റെയും സമയത്ത് ഉച്ചത്തില്‍ സംഗിതം വെച്ചതിന്റെ പേരില്‍ 9 കേസുകളും പൊതുമര്യാദ നിയമ ലംഘനത്തിന്റെ പരിധിയില്‍ പെടുന്ന മറ്റു 152 കേസുകളും റജിസ്റ്റര്‍ ചെയ്തു.