മക്കയിലെ മുന്‍ ജഡ്ജിക്കെതിരായ വിധി റദ്ദ് ചെയത് കഠിന ശിക്ഷ നല്‍കാനാണെന്ന് ഹൈക്കോടതി വിധി.

മക്ക: മക്കയില്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയായ മുന്‍ ജഡ്ജിക്കെതിരെ ക്രിമിനല്‍ കോടതി ജയില്‍ ശിക്ഷയും ചട്ടയടിയും കഠിനമായ മറ്റ് ശിക്ഷയും വിധിച്ചിരുന്നു. എന്നാല്‍ സിക്ഷാ വിധി ഹൈക്കോടതി അസാധുവാക്കിയിരുന്നു. മുന്‍ ജഡ്ജിക്കെതിരെയുള്ള ശിക്ഷാവിധി അദ്ദേഹം ചെയ്ത കുറ്റകൃത്യങ്ങളോട് ഒരിക്കലും സമരസപ്പെട്ടുപോകുന്നതല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

മക്കയിലെ ഒരു കോടതിയില്‍ ജഡ്ജിയായി ജോലി ചെയ്യവേ ഔദ്യോഗീക പദവി ദുരുപയോഗം ചെയ്യുക, കോഴവാങ്ങുക, അഴിമതി നടത്തുക, ഗവണ്‍മെന്റ് റജിസ്‌ട്രേഷനില്ലാതെ വ്യാജ ആധാരം സംഘടിപ്പിച്ചുകൊടുക്കുക എന്നിവക്ക് പുറമെ നിഷിദ്ധമായ ബന്ധങ്ങള്‍ വെച്ചുപുലര്‍ത്തുക സ്ത്രീകളെ ചതിക്കുകയും കുഴപ്പത്തിലാക്കുകയും ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് മുന്‍ ജഡ്ജിയില്‍ കോടതി കണ്ടെത്തിയത്.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുന്‍ ജഡ്ജിക്കെതിരായ പരാതി കീഴ്‌കോടതിയിലെത്തിയപ്പോള്‍ കീഴ്‌ക്കോടതി മക്കയിലെ ക്രിമിനല്‍ കോടതിക്ക് കേസ് വിടുകയായിരുന്നു. ക്രിമിനല്‍ കോടതി കേസ് പഠിക്കുകയും അവസാനം ജഡ്ജിക്കെതിരെ 10 മാസം തടവും 120 ചാട്ടയടിയും വിധിക്കുകയും ചെയ്തു. ഈ വിധിയെ പിന്നീട് അപ്പീല്‍ കോടതി ശരിവെക്കുകയും ചെയ്തു.

പിന്നീട് കേസിന്റെ നാനാവശങ്ങള്‍ ഹൈക്കോടതി സൂഷ്മമായി പരിശോധിക്കുകയും ക്രിമിനല്‍ കോടതിയുടെ വിധി റദ്ദ് ചെയ്യുകയും പ്രതിക്ക് ശക്തവും കഠിനമുമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി വിധിക്കുകയും ചെയ്തു. പ്രതി ചെയ്ത കുറ്റകൃത്യങ്ങളോട് ഒരിക്കലും ഈ ശിക്ഷ യോ ജിച്ചുപോവുന്നതല്ലെന്നും എത്ര ഉന്നതനാണെങ്കിലും നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണെന്നും കോടതി പരാമര്‍ശിച്ചു.