മഞ്ചേശ്വരത്ത് പിടികൂടിയത് കള്ളവോട്ട് തന്നെയെന്ന് സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ

നബീസയുടെ പേരില്‍ ഐപിസി 171ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും യുവതിയെ പോലീസിന് കൈമാറിയെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് വ്യക്തമാക്കി.

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനിടെ മഞ്ചേശ്വരത്ത് പിടികൂടിയത് കള്ളവോട്ട് തന്നെയെന്ന് സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. മഞ്ചേശ്വരം 43ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ നബീസ എന്ന യുവതിയാണ് കള്ളവോട്ടിന് ശ്രമിച്ചത്. നബീസയുടെ പേരില്‍ ഐപിസി 171ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും യുവതിയെ പോലീസിന് കൈമാറിയെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് വ്യക്തമാക്കി. 43ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ അല്ലാതിരിന്നിട്ടും നബീസ അവിടെയെത്തിയത് കള്ളവോട്ട് ചെയ്യാന്‍ തന്നെയാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍.

നബീസയുടെ ഭര്‍ത്താവ് മുസ്‌ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനാണെന്നാണ് സൂചനയെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സംസ്ഥാനത്തെ ഒരു ബൂത്തിലും റീപോളിംഗ് നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റീപോളിംഗ് ആവശ്യപ്പെട്ട് ആരും കത്ത് നല്‍കിയിട്ടില്ല. ആറു മണിവരെ ക്യൂവില്‍ നിന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.