10 ദിവസത്തിനുള്ളില്‍ സൗദി അറേബ്യ 23,715 വിനോദ സഞ്ചാര വിസകള് നല്‍കി

ജിദ്ദ: സെപ്റ്റംബര്‍ 28 ന് സൗദി അറേബ്യ വിദേശ വിനോദ സഞ്ചാരികള്‍ക്കായി സന്ദര്‍ശനാനുമതി നല്‍കിയ ശേഷം ഇന്നലെ (ഒക്‌ടോബര്‍ ഏഴ്) തിങ്കളാഴ്ച വരെ നല്‍കിയത് 23,715 വിനോദ സഞ്ചാര വിസകളാണെന്ന് സൗദി അറേബ്യ അറിയിച്ചു.

ലോക ടൂറിസ ദിനത്തോടനുബന്ധിച്ചായിരുന്നു സൗദി വിനോദ സഞ്ചാര, ദേശീയ പൈതൃക കമ്മീഷന്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് വിനോദ സഞ്ചാരത്തിനെത്താനുള്ള വിസക്കുള്ള അനുമതി നല്‍കിയത്. വിനോദ സഞ്ചാരികള്‍ക്ക് സൗദിയില്‍ 90 ദിവസം തുടര്‍ച്ചയായി നില്‍ക്കാവുന്ന ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ വിസയാണ് നല്‍കുന്നതെന്ന് നേരത്തെ തന്നെ എസ്‌സിടിഎച്ച് അറിയിച്ചിരുന്നു.

യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലെ 49 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് സൗദി അറേബ്യയുടെ വിദേശ കാര്യാലയങ്ങളില്‍നിന്നും, മുന്‍ നടപടിക്രമങ്ങളില്ലാതെ സൗദിയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍നിന്നും ഇ-വിസ കരസ്ഥമാക്കാനാകും.

ഇതിനകം 7,391-ല്‍ അധികം ചൈനക്കാരായ വിനോദസഞ്ചാരികള്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കാനുള്ള ടൂറിസ്റ്റ് വിസ നല്‍കിയിട്ടുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാര വിസ ഇതുവരെ നല്‍കിയിട്ടുള്ളത് ചൈനയില്‍നിന്നുള്ള സഞ്ചാരികള്‍ക്കാണ്. തൊട്ടടുത്ത് ബ്രിട്ടനില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ്. 6159 വിസകളാണ് ബ്രിട്ടണ്‍ സഞ്ചാരികള്‍ നേടിയിട്ടുള്ളത്. അമേരിക്കയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ 2,132 വിസകളുമായി മൂന്നാം സ്ഥാനത്താണ്. കാനഡയില്‍നിന്നും 1612 സന്ദര്‍ശകരും വിസ നേടിയിട്ടുണ്ട്. 1,612 കനേഡിയക്കാരും സൗദിയിലേക്കുള്ള വിനോദ സഞ്ചാര വിസ കരസ്ഥമാക്കിയവരില്‍പെടും.

ടൂറിസ്റ്റ് വിസ കരസ്ഥമാക്കിയ ആദ്യ പത്തു രാജ്യങ്ങളിലെ മറ്റ് പൗരന്‍മാരുടെ പട്ടിക മലേഷ്യ 1,107 വിസ(അഞ്ചാമത്), ഫ്രാന്‍സ് 744 വിസ(ആറാമത്), ജര്‍മ്മനി 557 വിസ, റഷ്യ 484 വിസ, ഓസ്‌ട്രേലിയ 476 വിസ, കസാക്കിസ്ഥാന്‍ 421 വിസ എന്നിങ്ങനെയാണ്.

സൗദി അറേബ്യയിലെ വിവിധങ്ങളായ സ്ഥലങ്ങളും അടയാളങ്ങളും കാണുവാനാഗ്രഹിക്കുന്നവര്‍ക്കാണ് ഒരുവര്‍ഷത്തെ കാലാവധിയുള്ള പുതിയ ടൂറിസ്റ്റ് വിസ അനുവദിച്ചുതുടങ്ങിയത്. സൗദി ടൂറിസ്റ്റ് വിസയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത വിസ ഉടമയ്ക്ക് ഉംറ നിര്‍വ്വഹിക്കുവാനുള്ള അവസരം പ്രയോജനപ്പെടുത്താമെന്നതാണ്. അതോടൊപ്പം മദീനയില്‍ സന്ദര്‍ശനം നടത്തുവാനും ആകും. മുസ്‌ലിംങ്ങളായ സന്ദര്‍ശകര്‍ക്കാണ് മക്കയിലും മദീനയിലും പോകുവാനാവുക.

ഇതിനുപുറമെ, ഹജജ് സീസണിലൊഴികെ ഒരു പുരുഷ ബന്ധുവും സ്ത്രീകളോടൊപ്പം ഉണ്ടാവണമെന്ന നിബന്ധന(മഹ്‌റം)യുമില്ല.  തൊഴില്‍ വിസകള്‍ക്ക് ആവശ്യമുള്ളതുപോലെ സന്ദര്‍ശക വിസക്ക് ഒരു സ്‌പോണ്‍സറുടെ ആവശ്യവുമില്ല.

2030 ആകുമ്പോഴേക്കും ഒരു ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും 100 ദശലക്ഷം വിനോദ സഞ്ചാരികളെ സൗദിയിലേക്ക് ആവര്‍ഷിക്കുവാനുമുള്ള സൗദി വിഷന്‍ 2030 ന്റെ ഭാഗമായാണ് വിനോദ സഞ്ചാര വിസ ലക്ഷ്യമിടുന്നത്.