ലോകത്തെ വലിയ ചരക്ക് കപ്പല്‍ റാബഖില്‍ നങ്കൂരമിട്ടു.

റാബഗ്: ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലായ ‘എം.എസ്.സി മിന’ റാബിഗിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലെ പോര്‍ട്ടില്‍ ഇന്നലെ നങ്കൂരമിട്ടു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ വലിയ കപ്പലുകള്‍ക്ക് സൗകര്യമൊരുക്കുന്നത്.

കിംഗ് അബ്ദുല്ല സീ പോര്‍ട്ട് എത്ര വലിയ കപ്പലുകളെയും സ്വീകരിക്കാന്‍ സജജമാണെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 400 മീറ്റര്‍ നീളവും, 61 മീറ്റര്‍ വീതിയും 16.5 മീറ്റര്‍ ആഴത്തിലുമുള്ള കപ്പലിന് 20 അടിയുള്ള 23,656 കണ്ടൈനറുകള്‍ വഹിക്കുവാനുള്ള ശേഷിയുണ്ട്. ഏറ്റവും ചെലവ് കുറഞ്ഞ നിരക്കില്‍ ഓരോ കണ്ടൈനറുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാനാവുന്നതും ഏറ്റവും കുറഞ്ഞ അളവില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നതും ഇതിന്റെ പ്രത്യേകതയാണ്.

റാബിഗിലെ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി ഈയിടെയായി സീ പോര്‍ട്ടിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനും വേഗത്തില്‍ കണ്ടൈനറുകള്‍ നീക്കം ചെയ്യുന്നതിനും അത്യാധുനിക ലിഫ്റ്റുകള്‍ ഘടിപ്പിച്ചിരുന്നു.