ജിദ്ദയില്‍ രണ്ടു പാകിസ്ഥാന്‍ സ്വദേശികളുടെ വധശിക്ഷ ഇന്ന് നടപ്പാക്കി

ഹെറോയിന്‍ മയക്കുമരുന്ന് സൗദിയിലേക്ക് കടത്തുവാന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ നടപ്പാക്കിയത്. കോടതികള്‍ ശിക്ഷ ശരിവെച്ചതിന്റെ അടിസ്ഥാനത്തില്‍ രാജകല്‍പ്പന അനുസരിച്ചാണ് വധശിക്ഷ നല്‍കിയത്.

ജിദ്ദ: സൗദി അറേബ്യയിലേക്ക് നിരോധിത മയക്കുമരുന്ന് കടത്തുവാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് ഇന്ന് ജിദ്ദയില്‍ വധശിക്ഷക്കു വിധേയരായ രണ്ടു പാകിസ്ഥാന്‍ സ്വദേശികളും. ഇന്ന് രാവിലെ(07-10-2019) വധശിക്ഷക്ക് വിധേയമാക്കിയ കാര്യം സൗദി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്.

മുഹമ്മദ് അക്ബര്‍ മുഹമ്മദ് റമളാന്‍, ഗുലാം ഖമര്‍ ഗുലാം ഹുസൈന്‍ എന്നീ പാക് വംശജര്‍ക്കാണ് ശിക്ഷ നടപ്പാക്കിയത്. നിരോധിത മയക്കുമരുന്നായ ഹെറോയിന്‍ സൗദിയിലേക്ക് കടത്തുവാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇവര്‍ പിടിയിലാവുയായിരുന്നു. പ്രതികളെ ചോദ്യം ചെയ്യുകയും പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ കുറ്റപത്രം തയ്യാറാക്കുകയും ചെയ്തു. കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. പിന്നീട് കീഴ്‌കോടതിയുടെ വിധി അപ്പീല്‍ കോടതിയും സൂപ്രീം കോടതിയും ശരിവെക്കുകയും ശരീഅത്ത് നിയമപ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ രാജകല്‍പന വരികയും ചെയ്ത സാഹചര്യത്തിലാണ് ഇന്ന് രാവിലെ ജിദ്ദയില്‍ വെച്ച് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.