വിനോദ സഞ്ചാര വിസ: സഞ്ചാരികളെ സ്വീകരിക്കുന്നതിനായി പരിശീലനം നല്‍കിതുടങ്ങി.

പരിശീലനം ആദ്യം ആരംഭിച്ചത് മദീന വിമാനത്താവളത്തില്‍

ജിദ്ദ: സൗദിയില്‍ പുതിയ വിനോദ സഞ്ചാര വിസ സംവിധാനം കഴിഞ്ഞ ദിവസം(വെള്ളിയാഴ്ച) നിലവില്‍വന്നതോടെ വിമാനത്താവളങ്ങളിലും മറ്റും സഞ്ചാരികളെ സ്വീകരിക്കുന്നതിനുള്ള പരിശീലനം നല്‍കിതുടങ്ങി. മദീന വിമാനത്താവളത്തില്‍ വിനോദ സഞ്ചാര വിസയിലെത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കുന്നതിനുള്ള പരിശീലന കോഴ്‌സ് ആരംഭിച്ചതായി അധികൃതര്‍ ഇന്ന്(ശനി)അറിയിച്ചു.

ജനറല്‍ അതോറിറ്റി ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് ഇന്നലെ(വെള്ളിയാഴ്ച) ഔദ്യാഗീകമായി വിനോദ സഞ്ചാര വിസ സംവിധാനം ആരംഭിച്ചതിന് ശേഷം സൗദിയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ബന്ധപ്പെട്ട അധികൃതര്‍ വിനോദ സഞ്ചാര വിസയുമായി സന്ദര്‍ശകരെ സ്വീകരിക്കുന്നതിനായി പരിശീലന കോഴ്‌സുകള്‍ മറ്റിടങ്ങളിലും തുടങ്ങുവാനുള്ള ഒരുക്കത്തിലാണ്.

49 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കാണ് സൗദിയില്‍ വിനോദ സഞ്ചാര വിസയില്‍ എത്താനാവുക.  ടൂറിസവുമായി ബന്ധപ്പെട്ട് ഒന്നിലധികം തവണ സന്ദര്‍ശകര്‍ക്ക് വിനോദ സഞ്ചാര വിസയില്‍ സൗദിയില്‍ പ്രവേശിക്കാന്‍ അനുവദിക്കും. ഒരു വര്‍ഷം വരെ അവധിയുള്ള വിസയില്‍ തുടര്‍ച്ചയായി 90 ദിവസമാണ് സൗദിയില്‍ താമസിക്കാന്‍ അനുവദിക്കുക. തൊണ്ണൂറ് ദിവസമാകുമ്പോഴേക്കും സൗദിക്കുവെളിയില്‍ പോയി തിരികെ ഇതേ വിസയില്‍ വരാനാകും. ഏതാനും രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും വെച്ച് വിസ പതിക്കാനാകും. മറ്റ് ചില രാജ്യക്കാര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ അവരുടെ രാജ്യങ്ങളിലുള്ള ബന്ധപ്പെട്ട സൗദി അറേബ്യയെ പ്രതിനിധീകരിക്കുന്ന കേന്ദ്രങ്ങളില്‍വെച്ചാണ് വിസ സമ്പാദിക്കേണ്ടത്.