ആര്‍.എസ്.സി ഹജജ് വളണ്ടിയര്‍ കോര്‍ അവസാനഘട്ട പരിശീലനം സമാപിച്ചു

ജിദ്ദ: അല്ലാഹുവിന്റെ അതിഥികളായി വിശുദ്ധ ഭൂമിയിലെത്തിയ ഹാജിമാര്‍ക്ക് രാഷ്ട്ര ഭാഷ ദേശമന്യേ താങ്ങും തണലുമായി മാറണമെന്നും ഒരു ഹാജിയെയും അനാവശ്യമായി ഒരടിപോലും നടത്തിക്കരുതെന്നും ഹാജിയെ കൃത്യമായി ടെന്റുകളിലെത്തിക്കുന്നതിന് മിനയുടെ പരിസരങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണ വളണ്ടിയര്‍മാര്‍ക്ക് ഉണ്ടാവമാണെന്നും അബ്ദുന്നാസര്‍ അന്‍വരി ആര്‍.എസ്.സി വളണ്ടിയര്‍മാരോട് പറഞ്ഞു.

ഈ വര്‍ഷത്തെ വിശുദ്ധ ഹജജ് കര്‍മ്മം നിര്‍വ്വഹിക്കുന്നതിനായി പുണ്യഭൂമിയിലെത്തിയ ഹാജിമാര്‍ക്ക് സേവനം ചെയ്യുവാന്‍ ആര്‍.എസ്.സി ഹജജ് വളണ്ടിയര്‍മാരെ സജജരാക്കുന്നതിനുള്ള അവസാന ഘട്ട പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹാജിയുടെ കയ്യിലുള്ള വിവരങ്ങള്‍, മിനയുടെ പരിസരത്തുനിന്നും വളണ്ടിയര്‍ മനസ്സിലാക്കിയ വിവരങ്ങള്‍, മാപ്പുകള്‍, ആപ്പ്‌ളിക്കേഷനുകള്‍, ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ എന്നിവയിലൂടെ ഹാജിയുടെ കൃത്യമായ താമസ സ്ഥലം മനസ്സിലാക്കുവാനും ഹാജിയെ താമസ സ്ഥലത്തു എത്തിക്കുവാനും വളണ്ടിയര്‍മാര്‍ക്ക് പ്രയാസ രഹിതമായി തന്നെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹാജിമാര്‍ ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്ന മിനയുടെ പരിസരങ്ങളും പ്രധാന റോഡുകളും ഉപ റോഡുകളും പാലങ്ങളും ടണലുകളും ഹോസ്പിറ്റലുകളും ഇന്‍ഫര്‍മേഷന്‍ സെന്ററുകളും ഓരോ രാജൃങ്ങളുടെ ഹജജ് മിഷന്‍ ഓഫീസുകളും തുടങ്ങിയവ കൃതൃമായി വളണ്ടിയര്‍മാരെ ബാധ്യപ്പെടുത്തുകയുണ്ടായി.

പരിശീലന പരിപാടിയുടെ രണ്ടാം സെഷനില്‍ നിസ്തുല സേവനത്തിന്റെ ഇസ്‌ലാമിക പ്രാധാന്യം വിവരിച്ചു കൊണ്ട് മുഹ്‌സിന്‍ സഖാഫി ക്ലാസ് എടുത്തു. ആത്മാര്‍ഥ സേവനത്തിന് ലഭിക്കുന്ന പരലോക വിജയത്തിനപ്പുറം ഭൗതിക നേട്ടങ്ങള്‍ ലക്ഷൃം വെക്കരുതെന്ന് മുഹ്‌സിന്‍ സഖാഫി വളണ്ടിയര്‍മാരെ ഓര്‍മ്മപ്പെടുത്തി. ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി വഴി തെറ്റിയ ഹാജിമാരെ വേഗത്തില്‍ തമ്പുകളില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം എന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

അഷ്‌കര്‍ അലി സ്വാഗതം പറഞ്ഞു. നൗഫല്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ആര്‍.എസ്.സി ഹജജ് വളണ്ടിയര്‍ കോര്‍ ഓര്‍ഡിനേറ്റര്‍ റാഷിദ് മാട്ടൂല്‍ ആശംസയും ജനറല്‍ കന്‍വീനര്‍ മന്‍സൂര്‍ ചുണ്ടമ്പറ്റ നന്ദിയും അറിയിച്ചു. പരിശീലന പരിപാടിയില്‍ നൂറുകണക്കിന് വളണ്ടിയര്‍മാര്‍ പങ്കെടുത്തു.