ദൈവം ആദരിച്ചതിനെ ആദരിക്കല്‍ സൂക്ഷ്മതയുടെ അടയാളം: ശിഹാബ് സലഫി എടക്കര

ജിദ്ദ: അല്ലാഹുവിന്റെ ഒരു കല്‍പ്പന പ്രവാചകന്‍ ഏതൊരു രൂപത്തില്‍ കാണിച്ചു തന്നുവോ അപ്രകാരം വിശ്വാസികള്‍ ശിരസ്സാവഹിക്കുകയാണ് ഹജറുല്‍ അസ്‌വദ് എന്ന വിശുദ്ധ കഅബക്കടുത്തുള്ള കറുത്ത ശിലയെ ചുംബിക്കുന്നതിലൂടെ ചെയ്യുന്നതെന്ന് ശിഹാബ് സലഫി പറഞ്ഞു. അല്ലാഹുവിന്റെ അടയാളങ്ങളായി പറയപ്പെട്ടതില്‍ ഉള്‍പ്പെട്ടിട്ടുള്ള ഹജറുല്‍ അസ്‌വദിനെ ചുംബിക്കുന്നതിലൂടെ അവന്റെ സ്‌നേഹവും ബഹുമാനവും നിലനിര്‍ത്തുന്നതല്ലാതെ മുസ്‌ലിംങ്ങള്‍ മറ്റൊരു തരത്തിലുള്ള ബര്‍ക്കത്തുകളും ആഗ്രഹിക്കുന്നില്ല.

അല്ലാഹുവിന്റെ അത്ഭുത സമ്മാനമായി ലഭിച്ചിട്ടുള്ള സംസം ദാഹത്തിനുള്ള വെള്ളവും ഭക്ഷണത്തിനുള്ള പോഷകവും രോഗത്തിനുള്ള ശമനവുമാണെന്നാണ് ഹദീസിലൂടെ പഠിപ്പിച്ചിട്ടുള്ളത്.

അള്ളാഹു പരിപാവനമാക്കിയതിനെ ആരെങ്കിലും ആദരിച്ചാല്‍ സൃഷ്ടാവിന്റെ മുമ്പില്‍ അത് ഏറ്റവും ശ്രേഷ്ടമായ കര്‍മ്മമായി സ്വീകരിക്കപ്പെടും എന്ന്‌ ഖുര്‍ആനിക വചനത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം വിശദീകരിച്ചു.

ഇസ്‌ലാമിക ശരീഅത്തിലുള്ള കടന്നു കയറ്റമാണ് യതാര്‍ഥത്തില്‍ ബിദ്അത്തുകാര്‍ നടപ്പിലാക്കുന്നത്. മഖാം ഇബ്രാഹീമിന്റെ കാരൃത്തില്‍ മഖാം ഇബ്രാഹീമിന്റെ പിന്നില്‍ നിന്നും നമസ്‌ക്കരിക്കാനല്ലാതെ അതിനെ തൊടാനും ചുംബിക്കാനും ഇസ്‌ലാം അനുവദിക്കുന്നില്ല. സ്വര്‍ഗ്ഗത്തിലെ രത്‌ന കല്ലായ മഖാമു ഇബ്രാഹീമിനെ തൊടാനോ ചുംബിക്കാനോ പാടില്ലെങ്കില്‍ ജാറങ്ങളില്‍ നിന്നും അനുഗ്രഹം പ്രതീക്ഷിക്കുന്നവര്‍ വിചിന്തനത്തിന് തയ്യാറാവണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

പരിശുദ്ധ ഹജജുമായി ബന്ധപ്പെട്ട ചരിത്ര ഭൂമികയെക്കുറിച്ചുള്ള പ്രതിവാര ക്ലാസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമീന്‍ പരപ്പനങ്ങാടി സ്വാഗതവും അബ്ുല്‍ അസീസ് സ്വലാഹി നന്ദിയും പറഞ്ഞു.