കസ്റ്റഡിമരണക്കേസ് അട്ടിമറിക്കാനുള്ള ഗൂഢശ്രമങ്ങള്‍ നടക്കുന്നു: ചെന്നിത്തല

നെടുങ്കണ്ടത്ത് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിൻ്റെ കുടുംബത്തെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുടുംബത്തിന് സർക്കാർ സഹായം അനുവദിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പീരുമേട്: നെടുങ്കണ്ടത്തെ കസ്റ്റഡിമരണക്കേസ് അട്ടിമറിക്കാനുള്ള ഗൂഢശ്രമങ്ങള്‍ നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് മേശ് ചെന്നിത്തല. ജൂഡീഷ്യൽ അന്വേഷണം കൊണ്ട് മാത്രമേ വസ്തുതകള്‍ പുറത്തുകൊണ്ടുവരാൻ സാധിക്കുകയുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു. കസ്റ്റഡിയിൽ മരിച്ച രാജ്‍കുമാറിൻ്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

പോലീസ് ഉരുട്ടിക്കൊന്ന സംഭവമാണിത്. ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നശേഷം നിരവധി ആളുകള്‍ കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. കേരളത്തിൽ കിരാതമായ ഭരണമാണ് നടക്കുന്നത്. പോലീസിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കേരളത്തിലെ ജനങ്ങള്‍ക്ക് ഇത് അംഗീകരിക്കാൻ സാധിക്കില്ല. മൊബൈൽ ഫോൺ പോലും ഓൺ ചെയ്യാൻ അറിയാത്ത ഒരാള്‍ക്ക് എങ്ങനെയാണ് കോടികളുടെ ഇടപാടുകള്‍ നടത്താൻ കഴിയുന്നത്. ഇതിൻ്റെ പിന്നിൽ ശക്തരായ ചിലരുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദുരൂഹതകള്‍ പുറത്തുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കുടുംബത്തിന് അടിയന്തര സഹായം സര്‍ക്കാര്‍ അനുവദിക്കണം. മരിച്ച രാജ്‍കുമാറിൻ്റെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കണം. ഭാര്യയ്ക്ക് ജോലി നൽകാൻ തയ്യാറാകണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് വിശദമായ കത്ത് നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം സംഭവത്തിൽ കസ്റ്റഡിമര്‍ദ്ദനം ഉണ്ടായിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. എസ്‍പിക്കും ഡിവൈഎസ്‍പിക്കും വീഴ്ചയുണ്ടായോ എന്നത് അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
നെടുങ്കണ്ടം സ്റ്റേഷനിലെ രേഖകളും സിസിടിവി ദൃശ്യങ്ങളും അന്വേഷണം സംഘം പരിശോധിച്ചു. കേസിൽ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനകള്‍ ഇന്ന് ആരംഭിക്കും.

ജൂൺ 21 നാണ് സാമ്പത്തികത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ കോലാഹലമേട് സ്വദേശി രാജ്കുമാര്‍ (49) മരിച്ചത്. പീരുമേട് ജയിലിൽ റിമാൻഡിൽ കഴിയവെയാണ് മരണം. ജൂണ്‍ 12ന് കസ്റ്റഡിയില്‍ എടുത്ത ഇയാളെ ജൂണ്‍ 16 നാണ് കോടതിയില്‍ ഹാജരാക്കിയതെന്ന് വ്യക്തമായിരുന്നു. ഇക്കാര്യം പോലീസ് മറച്ചുവെക്കുകയും ചെയ്‍തു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണപ്പെട്ടയാളുടെ ശരീരത്തില്‍ 32 മുറിവുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു.