സൗദിയുമായുള്ള തുര്‍ക്കിയുടെ ശത്രുത: തുര്‍ക്കി കമ്പനികളുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കണമെന്ന് റിയാദ് ചേമ്പര്‍

റിയാദ്: സൗദി അറേബൃയുമായും ഭരണാധികാരികളോടുമുള്ള തുര്‍ക്കിയുടെ ശത്രുതാപരമായ നയങ്ങള്‍ തുടരുന്ന സാഹചരൃത്തില്‍ തുര്‍ക്കി ഉല്പന്നങ്ങള്‍ സൗദിയില്‍ ഇറക്കുമതി ചെയ്യുന്നത് ബഹിഷ്‌കരിക്കണമെന്നും തുര്‍ക്കി കമ്പനികളുമായുള്ള എല്ലാ ഇടപാടുകളും നിര്‍ത്തലാക്കണമെന്നും റിയാദ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് അജ്‌ലാന്‍ അല്‍ അജ്‌ലാന്‍ ആഹ്വാനം ചെയ്തു.

തുര്‍ക്കി ഭരണകൂടവും പ്രസിഡന്റ് ഉര്‍ദുഗാനും സൗദി സമൂഹത്തെയും സര്‍ക്കാരിനെയും ഉന്നം വെച്ച് നടത്തുന്ന ശത്രുതാപരമായ നീക്കങ്ങള്‍ തുടരുന്ന സാഹചരൃത്തില്‍ അവരുമായുള്ള എല്ലാ ഇടപാടുകളും നിര്‍ത്തിവെക്കണം. അത് കേവലം ടൂറിസത്തിലും നിക്ഷേപത്തിലും മാത്രം ഒതുക്കേണ്ടതല്ലെന്നും മറിച്ചു തുര്‍ക്കി ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കുകയാണ് വേണ്ടത്. തുര്‍ക്കി തൊഴിലാളികളുമായും കമ്പനികളുമായും നിസഹകരണം പുലര്‍ത്തുകയും ഒരു സമ്പൂര്‍ണ്ണ ബഹിഷ്‌ക്കരണവും ഉപരോധവും തുര്‍ക്കിയോട് കാണിക്കണം.  എന്നാലും രാജൃത്തോട് തുര്‍ക്കിയുടെ ശത്രുതാപരമായ നിലപാടിനോടുള്ള ഒരു ചെറിയ പ്രതികരണം മാത്രമേ അതാവുന്നുള്ളൂ എന്നും അജ്‌ലാന്‍ അല്‍ അജ്‌ലാന്‍ അഭിപ്രായപ്പെട്ടു.