എ വിജയരാഘവന്‍റെ പരാമർശം തെരഞ്ഞെടുപ്പിൽ ബാധിച്ചുവെന്ന് എ കെ ബാലൻ

തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരായ എൽഡിഎഫ് കൺവീനര്‍ എ വിജയരാഘവൻ്റെ പരാമര്‍ശം തെരഞ്ഞെടുപ്പിൽ ബാധിച്ചുവെന്ന് മന്ത്രി എ കെ ബാലൻ. ഇക്കാര്യവും പി കെ ബിജുവിൻ്റെ തോൽവിക്ക് കാരണമായെന്നും എ കെ ബാലൻ അഭിപ്രായപ്പെട്ടു.
വിജയരാഘവൻ്റെ പരാമര്‍ശം വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാം. ഏതെങ്കിലും രൂപത്തിൽ സ്ഥാനാര്‍ത്ഥിയെ അപമാനിക്കണമെന്ന് വിജയരാഘവൻ ആഗ്രഹിച്ചിരുന്നില്ല. പരാജയകാരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊന്നാനിയില്‍ സംഘടിപ്പിച്ച എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു വിജയരാഘവൻ്റെ വിവാദ പരാമര്‍ശം. ”സ്ഥാനാർത്ഥിത്ഥിയായതിന് പിന്നാലെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ടതിന് ശേഷം ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല.” എന്നായിരുന്നു എ വിജയരാഘവന്‍റെ വാക്കുകള്‍.






