ഉണ്ണിത്താന് കെട്ടിവെയ്ക്കാൻ കാശ് കൊടുക്കുന്നത് കല്യോട്ടെ അമ്മമാർ

കാസര്‍കോട്: സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയത്തിനെതിരെയുള്ള ആശയപ്രചരണവുമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് യുഡിഎഫ് കാസര്‍കോട് സ്ഥാനാര്‍ത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്‍റെയും ശരത്‍‍ലാലിന്‍റെയും സ്മൃതികുടീരത്തിൽ ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാണ് രാജ്മോഹൻ ഉണ്ണിത്താൻ പ്രചരണത്തിന് തുടക്കം കുറിച്ചത്.

തന്‍റെ പോരാട്ടം അക്രമരാഷ്ട്രീയത്തിന് എതിരെയാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടാൻ താൻ ഇടപെടുമെന്നും ഉണ്ണിത്താൻ വ്യക്തമാക്കി. പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ ബന്ധുക്കള്‍ അടക്കമുള്ളവരാണ് രാജ്മോഹൻ ഉണ്ണിത്താന് തെരഞ്ഞെടുപ്പിൽ കെട്ടിവെയ്ക്കാനുള്ള തുക പിരിവെടുത്ത് നല്‍കിയത്. ഇടതുകോട്ടയായ കാസര്‍കോട്ട് വിജയം ഉറപ്പിക്കാനാകുമെന്ന് പ്രതീക്ഷയിലാണ് രാജ്മോഹൻ ഉണ്ണിത്താൻ.

അതേസമയം, രാജ്മോഹൻ ഉണ്ണിത്താൻ്റെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിനിടയിൽ രൂപപ്പെട്ടിട്ടുള്ള ഭിന്നത അവസാനിച്ചിട്ടില്ല. ഉണ്ണിത്താന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതിൽ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയ സുബ്ബ റായി രാജി വെയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ പ്രവര്‍ത്തകരുടെ വികാരം പാര്‍ട്ടി നേതൃത്വത്തിന് മുന്നിൽ തുറന്നു കാണിക്കാൻ തയ്യാറാകാത്ത ഡിസിസി പ്രസിഡന്‍റ് ഹക്കിം കുന്നിൽ രാജി വെയ്ക്കണമെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആവശ്യമുയര്‍ത്തിയിരുന്നു.