മുംബൈ അപകടം: ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

മുംബൈ: മുംബൈ സിഎസ്‍ടി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന് സമീപം നടപ്പാലം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഛത്രപതി ശിവജി ടെര്‍മിനസ് പ്ലാറ്റ്‍ഫോം ഒന്നില്‍ നിന്ന് ബിടി ലെയിനിലേക്കുള്ള പാലമാണ് തകര്‍ന്നത്. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു.

മുംബൈ പോലീസ് എഫ്‍ഐആര്‍ രജിസ്റ്റര്‍ ചെയ്‍തു. സംഭവത്തില്‍ മുംബൈ കോര്‍പ്പറേഷനും സെന്‍ട്രല്‍ റെയില്‍വെയ്‍സും സംയുക്തമായി അന്വേഷണം നടത്തും. മഹാരാഷ്ട്ര സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും മഹാരാഷ്ട്ര മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഗിരീഷ് മഹാജന്‍ അറിയിച്ചു.

ഇന്ന് വൈകീട്ടാണ് അപകടം ഉണ്ടായത്. പാലത്തിന്‍റെ അവശിഷ്‍ടങ്ങള്‍ ദേശീയ ദുരന്ത നിവാരണ സേനയെത്തിയാണ് നീക്കം ചെയ്‍തത്. ഛത്രപതി ശിവജി ടെര്‍മിനസ് പ്ലാറ്റ്‍ഫോം ഒന്നില്‍ നിന്ന് ബിടി ലെയിനിലേക്കുള്ള പാലമാണ് തകര്‍ന്നത്. മുംബൈ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാത്രി 7.35ന് ആയിരുന്നു അപകടം. പാലത്തിലെ രണ്ട് കോണ്‍ക്രീറ്റ് സ്ലാബുകള്‍ അടര്‍ന്ന് റോഡിലേക്ക് വീണു. മരിച്ചവരില്‍ രണ്ടുപേര്‍ നഴ്‍സുമാരാണ്. 2016ല്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയായ പാലമാണിത്. 2018ല്‍ അന്ധേരിയില്‍ ഒരു റെയില്‍വേ പാലം തകര്‍ന്നിരുന്നു. ഇതിന് ശേഷം ഐഐടി ബോംബേ നടത്തിയ പഠനത്തില്‍ 18 പാലങ്ങള്‍ അപകടസാധ്യതയുള്ളതാണെന്ന് വിലയിരുത്തി. പക്ഷേ, ഇപ്പോള്‍ തകര്‍ന്ന പാലം ഇതില്‍ ഉള്‍പ്പെട്ടിരുന്നില്ല.