ബാലകോട്ട് ആക്രമണം വിജയിച്ചതിന് തെളിവുണ്ടെന്ന് സൈന്യം

ന്യൂഡൽഹി: ബാലകോട്ടിലെ ജെയ്ഷെ മുഹമ്മദ് ക്യാംപിന് നേര്‍ക്ക് വ്യോമാക്രമണം നടത്തിയെന്ന ഇന്ത്യയുടെ വാദത്തിനു വിരുദ്ധമായി അന്താരാഷ്ട്ര ഏജൻസികള്‍ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പശ്ചാത്തലത്തിൽ തീവ്രവാദി ക്യാംപിൽ വ്യോമാക്രമണം നടത്തിയതിന് തെളിവുണ്ടെന്ന് വ്യക്തമാക്കി ഇന്ത്യൻ സൈന്യം. ജെയ്ഷെ മുഹമ്മദ് ക്യാംപിൽ വ്യോമാക്രമണം നടത്തിയെന്ന് തെളിയിക്കുന്ന സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ ചിത്രങ്ങള്‍ കൈവശമുണ്ടെന്നാണ് പ്രതിരോധവൃത്തങ്ങള്‍ പറയുന്നത്.
ഇന്ത്യ ബാലകോട്ടിലെ ജാബ മലമുകളിൽ പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ക്യാംപ് ലക്ഷ്യമാക്കി മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണം ലക്ഷ്യം കണ്ടതായി തെളിവില്ലെന്ന് ചില സ്വതന്ത്ര അന്താരാഷ്ട്ര ഏജൻസികള്‍ വിലയിരുത്തിയിരുന്നു. കെട്ടിടങ്ങളിൽ നിന്ന് 150-200 മീറ്റര്‍ അകലെയായുള്ള തുറസ്സായ സ്ഥലത്ത് ബോംബുകള്‍ വീണതിന്‍റെ അടയാളങ്ങള്‍ സാറ്റലൈറ്റ് ദൃശ്യങ്ങളിൽ കാണാമെന്നായിരുന്നു ഈ ഏജൻസികളുടെ വിലയിരുത്തൽ. എന്നാൽ ഈ റിപ്പോര്‍ട്ടുകള്‍ പ്രതിരോധവൃത്തങ്ങള്‍ തള്ളിക്കളഞ്ഞു. എന്നാൽ ആക്രമണം ലക്ഷ്യം കണ്ടെന്ന് തെളിയിക്കാനാവശ്യമായ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും എന്നാൽ ഇത് പുറത്തു വിടണമെങ്കിൽ സര്‍ക്കാര്‍ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ ആക്രമണം നടന്ന സ്ഥലത്ത് അറ്റകുറ്റപ്പണികള്‍ നടത്താൻ പാക്കിസ്ഥാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഏത് പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് എസ്എആര്‍ ചിത്രങ്ങള്‍ പകര്‍ത്തിയതെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയില്ല.
മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ച് ഇസ്രയേൽ നിര്‍മിതമായ ദീര്‍ഘദൂര പ്രിസിഷൻ ഗൈഡഡ് ബോംബുകളായ സ്പൈസ് 2000ഉം എജിഎം 142ഉം ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പ്രതിരോധവൃത്തങ്ങള്‍ പറയുന്നത്. നിയന്ത്രണരേഖ മുറിച്ചു കടന്ന ശേഷമായിരുന്നു ആക്രമണം. ഈ ബോംബുകള്‍ക്ക് ഇലക്ട്രോ ഒപ്റ്റിക്കൽ സെൻസറുകള്‍ ഉണ്ടായിരുന്നെങ്കിലും ആക്രമണസമയം പുലര്‍ച്ചെയായതിനാൽ കൃത്യമായി ദൃശ്യങ്ങള്‍ ഉപയോഗിച്ച് മുന്നോട്ടു നീങ്ങാൻ സാധിക്കുമായിരുന്നില്ല. എന്നാൽ എയര്‍ ഡിഫൻസിനായി മിറാഷ് 2000 വിമാനങ്ങളോടൊപ്പം സഞ്ചരിച്ച സുഖോയ് 30എംകെഐ വിമാനങ്ങള്‍ക്ക് ഹൈ റെസല്യൂഷൻ എസ്എആര്‍ സംവിധാനവുമുണ്ടായിരുന്നു. അതിനാൽ മഞ്ഞിനെ തുളച്ചു കയറി മുന്നോട്ടു പോയി ലക്ഷ്യം കാണാനും സാധിച്ചെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.






