മലപ്പുറം ജില്ലയിലെ മുഴുവന്‍ ട്രാന്‍സ് ജെന്‍ഡേഴ്സും ഐ.ഡികാര്‍ഡ് എടുക്കണമെന്ന് ജില്ലാ കളക്ടര്‍

മലപ്പുറം ജില്ലയിലെ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വ്യക്തികളും സാമൂഹിക നീതി വകുപ്പിന്റെ തിരിച്ചറിയല്‍രേഖ നിര്‍ബന്ധമായും എടുക്കണമെന്ന് ജില്ലാ കളക്ടര്‍ അമിത് മീണ ആവശ്യപ്പെട്ടു. തിരിച്ചറിയല്‍ രേഖയ്ക്ക് ഇനിയും അപേക്ഷിക്കാത്തവര്‍ സാമൂഹ്യനീതി വകുപ്പിന്റെ വൈബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പ്പെട്ടവര്‍ക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരിച്ചറിയല്‍ രേഖ നേടിയാല്‍ മാത്രമേ തുടര്‍ വിദ്യാഭ്യാസവും ജോലിയുമെല്ലാം നേടാന്‍ കഴിയുകയുള്ളൂവെന്നും കളക്ടര്‍ ഓര്‍മിപ്പിച്ചു. ജില്ലയില്‍ നിലവില്‍ 14 പേര്‍ക്ക് ട്രാന്‍സ് ജെന്‍ഡര്‍ ഐ,ഡി നല്‍കിയിട്ടുണ്ട്. ഇത്തവണ 25 പേര്‍ക്ക്ഐ.ഡികാര്‍ഡിന് ശിപാര്‍ശ നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. കൂടാതെ ജില്ലയില്‍ അഞ്ചു പേര്‍ ഇലക്ഷന്‍ ഐ.ഡികാര്‍ഡ് നേടിയിട്ടുള്ളതും ശ്രദ്ധേയമാണ്. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ ക്ഷേമകാര്യങ്ങളില്‍ പരിഗണിക്കുന്നതില്‍ ജില്ല ഏറെ മുന്‍പന്തിയിലാണ്. കളക്ടര്‍ ചെയര്‍മാനായുള്ള എട്ടംഗ ട്രാന്‍സ് ജെന്‍ഡര്‍ ജില്ലാതല കമ്മിറ്റി നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്മിറ്റി മുഖേന എപ്പോള്‍ വേണമെങ്കിലും പരാതികള്‍ നല്‍കാമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

കൂടാതെ ഇരുപത്തിനാല് മണിക്കൂറും സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹൈല്‍പ്പ് ലൈന്‍ (18004252147) മുഖേനയും ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാമെന്നും ഈ സേവനം പരമാവധി ഉപയോഗപ്പെടുത്താനും കളക്ടര്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ ഇവര്‍ക്കെതിരെ എതെങ്കിലും തരത്തിലുള്ള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.

കേരളത്തില്‍ 18 ഓളം പദ്ധതികള്‍ ഈ സര്‍ക്കാര്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗങ്ങളുടെ ക്ഷേമങ്ങള്‍ക്ക് നടപ്പിലാക്കിയിട്ടുണ്ട്. രാജ്യത്ത് എവിടെയും കിട്ടാത്ത ഈ സേവനങ്ങള്‍ അവ കൃത്യമായി പ്രയോജനപ്പെടുത്തണമെന്ന് ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ശ്യാമഎസ്.പ്രഭ ശില്‍പ്പശാലയില്‍ ആവശ്യപ്പെട്ടു. സാമൂഹിക നീതി വകുപ്പിന്റെ തിരിച്ചറിയല്‍ രേഖകള്‍ക്ക് അപേക്ഷിക്കാത്തവരെ ട്രാന്‍സ്ജെന്‍ഡറായി പരിഗണിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ട്രാന്‍സ് ജെന്‍ഡേഴ്സിന്റെ വസ്ത്രധാരണ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലാവണമെന്നും ശ്യാമ എസ്.പ്രഭ ആവശ്യപ്പെട്ടു.

മറ്റുള്ള ജില്ലയില്‍ നിന്നുവന്ന് ട്രാന്‍സ് ജെന്‍ഡര്‍ എന്ന് അവകാശപ്പെടുന്നവര്‍ മോശമായ വസ്ത്രം ധരിച്ച് ജില്ലയിലെ ട്രാന്‍സ് ജെന്‍ഡേഴ്സിനെ അപമാനിക്കുന്നുവെന്നും ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. അവര്‍ക്ക് പ്രത്യേകമായി ക്ലിനിക്ക് ആരംഭിക്കാനുള്ള ആവശ്യവും അവര്‍ മുന്നോട്ടു വെച്ചു.