ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയില്‍ ആദ്യ ഏകദിന പരമ്പര വിജയം; പിറന്നത് പുതുചരിത്രം

മെല്‍ബണ്‍: ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ഇന്ത്യയ്ക്ക് ഏകദിന പരമ്പര. 231 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ അവസാന ഓവറില്‍ മറികടക്കുകയായിരുന്നു. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ലോകകപ്പ് കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് എക്കാലവും അഭിമാനിക്കാവുന്ന വിജയമാണ് ഇതോടെ സ്വന്തമായത്. മഹേന്ദ്രസിംഗ് ധോണിയുടെ ഫിനിഷിംഗ് പാടവം വീണ്ടും തെളിയിക്കപ്പെട്ടു എന്നതിലും ഇന്ത്യന്‍ ആരാധകര്‍ക്ക് ആഹ്ലാദമായി.

17 പന്തില്‍ 9 റണ്‍സെടുത്ത രോഹിത് ശര്‍മയും 46 പന്തില്‍ 23 റണ്‍സെടുത്ത ശിഖര്‍ ധവാനും 62 പന്തില്‍ 46 റണ്‍സെടുത്ത വിരാട് കോലിയും ഇന്ത്യന്‍ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ചു. 114 പന്തില്‍നിന്ന് 87 റണ്‍സെടുത്ത ധോണിയും 57 പന്തില്‍നിന്ന് 61 റണ്‍സെടുത്ത കേദാര്‍ ജാദവുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

ഇതോടെ ഏകദിന പരമ്പര 2-1 എന്ന നിലയിലാണ് ഇന്ത്യ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയന്‍ മണ്ണിലെ ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ ഏകദിന പരമ്പര വിജയമാണിത്. നേരത്തെ ടെസ്റ്റ് പരമ്പരയും ഇന്ത്യ 2-1 എന്ന നിലയില്‍ നേടിയിരുന്നു.

മുഹമ്മദ് അസറുദ്ദീന്റെയോ സച്ചിന്‍ ടെണ്ടുല്‍ക്കറുടേയോ സൗരവ് ഗാംഗുലിയുടേയോ ദ്രാവിഡിന്റേയോ കുംബ്ലൈയുടേയോ ധോണിയുടേയോ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയ്ക്ക് നേടാന്‍ സാധിക്കാതിരുന്ന നേട്ടമാണ് വിരാട് കോലിയുടെ നേതൃത്വത്തില്‍ ടീം നേടിയെടുത്തത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് തകര്‍ന്നടിഞ്ഞത് ഈ കാലഘട്ടത്തിലാണെങ്കിലും അവസാന കണക്കെടുപ്പില്‍ വിജയം എന്നത് വിജയം തന്നെയായി എക്കാലവും കണക്കാക്കപ്പെടും.